ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസിന്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം 'ആര്‍ട്ടെമിസ്-1' വിജയകരമായി പൂര്‍ത്തിയാക്കി.  നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് വിക്ഷേപിച്ചത്. 

To advertise here,

വിക്ഷേപണത്തിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം കോർ സ്‌റ്റേജ് എഞ്ചിനുകൾ ഓഫ് ആവുകയും  റോക്കറ്റിൽനിന്ന്‌ വേര്‍പെടുകയും ചെയ്തു. ഇതോടെ ഓറിയോണ്‍ പേടകം  ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജിലേക്ക് (ഐസിപിഎസ്) കടന്നു. ഓറിയോണ്‍ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തി. 

നേരത്തെ എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം  മാറ്റിവെക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്എല്‍എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ എത്തിച്ചത്. നവംബര്‍ 14-ന് വിക്ഷേപണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ഇത് വീണ്ടും വൈകുകയായിരുന്നു.