ടോക്കിയോ: ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാനില്‍വെച്ചാണ് പ്രധാനമന്ത്രി മോദി ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞത്.

To advertise here,

ചൈനയുമായുള്ള ശക്തമായ ബന്ധം നിര്‍ണായകമാണെന്നും അത് പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും നല്ല സ്വാധീനം ചെലുത്തുമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരത കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ജപ്പാനില്‍ പറഞ്ഞു.

ജപ്പാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക്  തിരിക്കും. റഷ്യ, ഇറാന്‍, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെകിസ്താന്‍, ബെലാറുസ് എന്നിവരും ഉള്‍പ്പെടുന്ന ഒരു പ്രാദേശിക കൂട്ടായ്മയാണിത്.

'ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം, എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇവിടെ നിന്ന് ടിയാന്‍ജിനിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം കസാനില്‍ (റഷ്യയില്‍, മുന്‍ എസ്.സി.ഒ യോഗത്തിനിടെ) പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ സ്ഥിരവും ക്രിയാത്മകവുമായ പുരോഗതി ഉണ്ടായിട്ടുണ്ട്' മോദി ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.

'ഭൂമിയിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരവും, സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ കഴിയും' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏഷ്യക്കും ലോകത്തിനും ഇത് നിര്‍ണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.