ബെയ്‌റൂത്ത്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനിയുടെ വധത്തിന് പ്രതികാരമായി ലെബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇതിന് മറുപടിയായി ഇസ്രായേൽ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.

To advertise here,

ഖമീനിയുടെ വധത്തിന് പകരമായി ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലിന്റെ നിലനിൽപ്പിനെ ശക്തമായി എതിർക്കുന്ന സംഘമാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു.ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേൽ പ്രദേശത്തെ വിജനമായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇസ്രയേലിലേക്കുള്ള റോക്കറ്റ് ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം വിമർശിച്ചു. ഇത്തരം നീക്കങ്ങൾ ലെബനന് മേൽ ആക്രമണം തുടരാൻ ഇസ്രായേലിന് കാരണമാകുമെന്ന് അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.