ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഫ്രാൻസും. പലസ്തീനെ അംഗീകരിക്കുന്ന യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്കൊപ്പം ഫ്രാൻസും ചേരും. ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള പശ്ചാത്ത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുകയാണ്.
ഫ്രാൻസ് ലക്ഷ്യമിടുന്നത് ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ടിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഈ ദിവസത്തെ "ചരിത്രപരം" എന്നും "ഫ്രാൻസിന്റെ സുപ്രധാന നയതന്ത്ര വിജയം" എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഫ്രാൻസിനു പുറമെ ബെൽജിയം, ലക്സംബർഗ്, സാൻ മരീനോ, മാൾട്ട എന്നീ രാജ്യങ്ങളും ഈ ആഴ്ച നടക്കുന്ന യുഎൻ പൊതുസഭയിൽ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ നടന്ന ശക്തമായ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണിത്.
അതേസമയം അന്താരാഷ്ട്ര തലത്തിൽ എതിർപ്പുകൾ ശക്തമാകുമ്പോഴും ഇസ്രായേൽ ഗാസ സിറ്റിയിൽ കരയുദ്ധം തുടരുകയാണ്. 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65,000 കവിഞ്ഞതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പലസ്തീന് അന്താരാഷ്ട്ര അംഗീകാരം വർധിക്കുന്നുണ്ടെങ്കിലും, ഒരു സ്വതന്ത്ര രാഷ്ട്രം യാഥാർത്ഥ്യമാകുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അനധികൃത കുടിയേറ്റ നിർമ്മാണങ്ങൾ പലസ്തീൻ ഭൂപ്രദേശങ്ങളെ വിഘടിപ്പിച്ചിട്ടുണ്ട്. ഏകദേശം 700,000 ഇസ്രായേലി കുടിയേറ്റക്കാർ ഇപ്പോൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. ഗാസയാകട്ടെ, വർഷങ്ങൾ നീണ്ട ഇസ്രായേലി ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ, ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്നത് ദുഷ്കരമായ ഒന്നാണ്.
Content Highlights: France joins UK, Canada, Australia & Portugal in recognizing Palestine at UNGA
Published: 22 Sept 2025, 06:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented