ബെയ്ജിങ്:  സൈനിക ശക്തിയുടെ കരുത്ത് കാട്ടി ലോകത്തെ ഞെട്ടിച്ച് ചൈന. സൈനികരംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡാണ് ചൈന സംഘടിപ്പിച്ചത്. യു.എസിന് പകരമായി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് കൂറ്റന്‍ പരേഡ്. 

To advertise here,

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഇതിനൊപ്പം ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊയും പരേഡിനെത്തിയത് ലോകത്തെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് സംഘര്‍ഷങ്ങളും ചൈനയുമായുള്ള തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് ഇന്തൊനേഷ്യന്‍ പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശനം.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൈന സൈനിക പരേഡ് നടത്തുന്നത്.  ബെയ്ജിങ്ങിലെ ചരിത്രപ്രാധാന്യമുള്ള ടിയാനന്‍മെന്‍ ചത്വരത്തില്‍ 50,000 ല്‍ അധികം സൈനികര്‍ പൂര്‍ണ യൂണിഫോമില്‍ പങ്കെടുക്കുന്ന പരേഡില്‍ ചൈന വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചു.

പ്രാദേശിക സമയം രാവിലെ ഒന്‍പതിന് ആരംഭിച്ച പരേജ് 70 മിനിറ്റ് നീണ്ടുനിന്നു. പരേഡ് വീക്ഷിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് സൈനികരെ അഭിസംബോധന ചെയ്തു.  'ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവന'ത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു രണ്ടാം ലോകമഹായുദ്ധമെന്ന് ഷി വിശേഷിപ്പിച്ചു, അതില്‍ ജപ്പാന്‍ അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.