ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഭരണകക്ഷി അംഗങ്ങള്‍ പരാജയം സമ്മതിച്ചതോടെ ഇടതുപക്ഷക്കാരിയായ നിയമസഭാംഗം കാതറിന്‍ കോണോലി അടുത്ത പ്രസിഡന്റാവാനുള്ള സാധ്യതയേറി. ശനിയാഴ്ച അവര്‍ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട വോട്ടണ്ണലില്‍ കോണോലിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ശനിയാഴ്ച വൈകീട്ട് അന്തിമ ഫലം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

'കാതറിന്‍ കോണോലി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഒരു സര്‍ക്കാരെന്ന നിലയില്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്' - ഫിയാന ഫെയില്‍ പാര്‍ട്ടി അംഗമായ ഉന്നത വിദ്യാഭ്യാസമന്ത്രി ജെയിംസ് ലോലെസ് ദേശീയ ബ്രോഡ്കാസ്റ്ററായ ആര്‍ടിഇയോട് പറഞ്ഞു. കോണോലിയുടെ വിജയം ഉറപ്പാണെന്ന് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്കന്റീയും സൂചന നല്‍കി. ഫൈന്‍ ഗേല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹെതര്‍ ഹംഫ്രീസ് മാത്രമാണ് മത്സരരംഗത്ത് ശേഷിക്കുന്ന ഏക എതിരാളി. അതേസമയം ഫിയാന ഫെയിലിന്റെ സ്ഥാനാര്‍ഥി, പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കകം മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു.

യൂറോപ്യന്‍ യുണിയനെ ശക്തമായി പന്തുണയ്ക്കുന്ന രാജ്യമാണ് അയര്‍ലന്‍ഡെങ്കിലും, യൂണിയന്റെ ദീര്‍ഘകാല വിമര്‍ശകയാണ് കോണോലി. രാജ്യത്ത് പ്രസിഡന്റ് പദമെന്നത് ആലങ്കാരികമാണ്. നിയമനിര്‍മാണങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമേ പ്രസിഡന്റിനുള്ളൂ. മുന്‍ ബാരിസ്റ്ററും സൈക്കോളജിസ്റ്റുമായ കോണോലി, 2016-ലാണ് പാര്‍ലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ലോവര്‍ ഹൗസ് ഡെപ്യൂട്ടി സ്പീക്കറായി.