ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ബുധനാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ടാക്സിവേയില്‍ ഗര്‍ത്തം രൂപപെട്ടതിനെ തുടര്‍ന്ന് 80-ലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായും ജപ്പാന്‍ അറിയിച്ചു.

To advertise here,

സ്ഫോടനമുണ്ടാകുമ്പോള്‍ പരിസരത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ആളപായം ഒഴിവായതായി ജപ്പാന്‍ ലാന്റ് ആന്റ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി. ഇരുപത്തിമൂന്ന് അടി വീതിയും മൂന്ന് അടി ആഴവുമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്.

അമേരിക്കയുടെ ബോംബാണ് സ്ഫോടനത്തിനിടയാക്കിയതെന്ന് ജപ്പാന്റെ പ്രതിരോധ സേനയും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ സ്ഫോടന കാരണം കണ്ടെത്തിയിട്ടില്ല. യുദ്ധകാലത്ത് പൊട്ടാതെയിരുന്ന ബോംബാണ് ഇപ്പോൾ സ്ഫോടനത്തിനിടയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് 80-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും ജപ്പാനിന്റെ ചീഫ് കാബിനെറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി അറിയിച്ചു.

അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാത്തവ ഇതിനുമുമ്പും പ്രദേശത്തുനിന്ന് കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്  അമേരിക്ക നിക്ഷേപിച്ച  നൂറിലധികം ബോംബുകള്‍ ജപ്പാനില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം വരെ മിയാസാകി വിമാനത്താവളം ജാപ്പനീസ് നേവി ബേസ് ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ശത്രു രാജ്യത്തെ അക്രമിക്കാനായി കാമകാസി എന്നറിയപ്പെട്ടിരുന്ന ചാവേര്‍ പൈലറ്റുകള്‍ യുദ്ധത്തിനായി ഇവിടെനിന്നാണ് പുറപ്പെട്ടിരുന്നതെന്ന് യാസാക്കി ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.