യെമനിലെ ഹൂതി വിഭാഗം ബാബ് അൽ-മന്ദേബ് കടലിടുക്കിലും ചെങ്കടൽ തീരങ്ങളിലും ആധിപത്യം ഉറപ്പിക്കുകയും തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുക്കുകയും ചെയ്തതോടെ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയം പുതിയൊരു സുരക്ഷാ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്. സൗദി അറേബ്യയുടെ പ്രതിദിനം 70 ലക്ഷം ബാരൽ ശേഷിയുള്ള പെട്രോലൈൻ എണ്ണ പൈപ്പ് ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളും ഖാമിസ് മുഷൈതിലെ കിങ്‌ ഖാലിദ് എയർബേസിന് നേരെ ഉണ്ടായ മിസൈൽ ആക്രമണ ശ്രമങ്ങളും റിയാദിന്റെ സുരക്ഷാ ചട്ടക്കൂടിന് കടുത്ത വെല്ലുവിളിയുയർത്തിയിരിക്കുകയാണ്.

To advertise here,

എവിടെ മക്ക കരാറിലെ സഖ്യകക്ഷികൾ? ഈ പ്രതിസന്ധി കാലത്ത് ഉയരുന്ന പ്രധാന ചോദ്യം അതാണ്‌. 2026 ഓഗസ്റ്റ് 7-ന് സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ നിലവിലുണ്ടായിരുന്നിട്ടും, പ്രതിസന്ധിഘട്ടത്തിൽ സഖ്യകക്ഷികളിൽനിന്ന് നേരിട്ടുള്ള സൈനിക സഹായം ലഭ്യമായില്ലെന്നതാണ് സൗദി നേരിടുന്ന പ്രതിസന്ധി. പരമ്പരാഗത പങ്കാളിയായ അമേരിക്ക നേരിട്ടുള്ള വ്യോമാക്രമണങ്ങൾക്ക് വിസമ്മതിച്ചതോടെ, റിയാദ് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) വഴി ഇസ്രയേലിൽനിന്ന് രഹസ്യാന്വേഷണ സഹായം തേടാൻ നിർബന്ധിതരായി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌.

മക്ക പ്രതിരോധ കരാറും സഖ്യകക്ഷികളുടെ സൈനിക പിന്മാറ്റവും

മക്ക പ്രതിരോധ കരാർ പ്രകാരം ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം സഖ്യത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന തത്വം ഉയർത്തിപ്പിടിച്ചിരുന്നെങ്കിലും, ഹൂതി ഭീഷണിക്കെതിരെ പ്രായോഗിക സൈനികനീക്കം നടത്താൻ പാകിസ്താനും തുർക്കിയും തയ്യാറായില്ല. ഈ സാഹചര്യത്തിൽ സൗദിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് ഇസ്രയേൽതന്നെ ആദ്യം മുന്നോട്ടുവന്നു. എന്നാൽ, ഇതിനോട് പരസ്യമായി പ്രതികരിക്കാൻ സൗദി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി ഇസ്രയേലിൽനിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ സൗദിക്ക് യുഎസിന്റെ സെൻട്രൽ കമാൻഡ് വഴി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്‌.

ഇതിന് പുറമെ, ഹൂതികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടയാൻ ആവശ്യമായ മിസൈൽ ഇന്റർസെപ്റ്ററുകളുടെ കുറവ് നേരിടുന്ന സൗദി അറേബ്യ, ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ സഖ്യരാജ്യങ്ങളുടെ സഹായം തേടിയിട്ടുമുണ്ട്. ഹൂതികളുടെ ആക്രമണം തടയുന്നത് മാത്രമല്ല, പ്രത്യാക്രമണത്തിനുള്ള സഹകരണം ലഭിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം.

മക്ക കരാറിലെ സഖ്യകക്ഷികൾ സൗദിയെ സഹായിക്കുന്നതിൽ  വിമുഖത കാണിക്കുന്നതിന് സങ്കീർണ്ണമായ സാങ്കേതിക, ഭൗമരാഷ്ട്രീയ, നിയമപരമായ കാരണങ്ങളുണ്ട്. ഒന്നാമതായി, ചെങ്കടൽ മേഖലയിലും ബാബ് അൽ-മന്ദേബ് കടലിടുക്കിലും ഹൂതികളുടെ സൈനിക വിന്യാസങ്ങൾ തത്സമയം നിരീക്ഷിക്കാനും കൃത്യമായ ലക്ഷ്യങ്ങൾ നിർണ്ണയിക്കാനുമുള്ള (ISR) സാങ്കേതിക ശേഷി തുർക്കിക്കും പാകിസ്താനും ആ ഭൂവിഭാഗത്തിൽ പരിമിതമാണ്.

ഇസ്രയേൽ ഈ മേഖലയിൽ വർഷങ്ങളായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഉപഗ്രഹ-ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾക്ക് തുല്യമായ വിവരശേഖരണം നടത്താൻ സൗദിയുടെ മക്ക കരാർ പങ്കാളികൾക്ക് നിലവിൽ സാധിക്കില്ല. രണ്ടാമതായി, മേഖലയിൽ ഇറാനുമായി കടുത്ത ഏറ്റുമുട്ടൽ ഒഴിവാക്കുന്ന തരത്തിലുള്ള തന്ത്രപരമായ നയതന്ത്ര സമീപനമാണ് ഇസ്ലാമാബാദും അങ്കാറയും സ്വീകരിക്കുന്നത്. മക്ക കരാർ അന്തിമഘട്ടത്തിലായിരുന്ന സമയത്തുതന്നെ പാകിസ്താൻ സൈനിക മേധാവി ടെഹ്റാൻ സന്ദർശിച്ചിരുന്നു. അതുപോലെ,  ഇറാനുമായി പ്രധാനപ്പെട്ട ഊർജ്ജ, സാമ്പത്തിക ബന്ധങ്ങൾ തുർക്കി നിലനിർത്തുന്നുണ്ട്.

ഹൂതികൾക്കെതിരെ സൈനിക ഇടപെടൽ ഉണ്ടായാൽ അത് ടെഹ്റാനുമായുള്ള നേരിട്ടുള്ള പ്രോക്‌സി യുദ്ധമായി മാറുമെന്ന വിലയിരുത്തൽ ഇരുരാജ്യങ്ങളെയും പിന്നോട്ടുവലിച്ചു. ഇതിനുപുറമേ, പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയ അന്തരീക്ഷവും സുപ്രധാന തടസ്സമായിരുന്നു. ഇറാന്റെ താത്പര്യങ്ങൾക്കെതിരായ പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതൊരു നീക്കവും പാകിസ്താന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ക്രമസമാധാന വെല്ലുവിളിയായി ഉയരും. മക്ക കരാറിന്റെ പേരിൽ ഒരു സൈനിക ഇടപെടലിന് മുതിരുന്നത് പാകിസ്താനിൽ കടുത്ത ജനരോഷത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും കാരണമാകുമായിരുന്നു.

മൂന്നാമതായി, കരാർ പ്രാബല്യത്തിലായെങ്കിലും ഇതിന് ഇതുവരെയും വ്യവസ്ഥാപിതമായ ഒരു ഘടനാരൂപത്തിലേക്ക് വളരാൻ കഴിഞ്ഞിട്ടില്ല. 2026 ഓഗസ്റ്റ് അവസാനത്തോടെ മാത്രം ഇസ്താംബൂളിൽ ആദ്യ സെക്രട്ടേറിയറ്റ് യോഗം ചേർന്ന മക്ക സഖ്യത്തിന് ഇതുവരെ ഒരു സംയുക്ത സൈനിക കമാൻഡോ അടിയന്തര പ്രതികരണ സേനയോ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കൂടാതെ, ഹൂതികളെപ്പോലെ ഭരണകൂടേതര സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണം മക്ക കരാറിലെ വകുപ്പുകൾ പ്രകാരം 'സായുധ അധിനിവേശം' ആയി കണക്കാക്കാമോയെന്ന കാര്യത്തിൽ കരാർ ഒപ്പിട്ട രാജ്യങ്ങൾക്കിടയിൽ വ്യക്തമായ നിയമനിർവ്വചനം ഉണ്ടായിരുന്നില്ല. ഈ കാര്യത്തിലൊക്കെ വ്യക്തതയില്ലാത്തതിനാൽ തത്കാലം ഒഴിഞ്ഞുനിൽക്കാനാണ് തുർക്കിയും പാകിസ്താനും ശ്രമിക്കുന്നത്.

അമേരിക്കൻ നയവും നേരിട്ടുള്ള ഇടപെടലിലെ വിമുഖതയും

സൗദി അറേബ്യയുടെ ഊർജ്ജകേന്ദ്രങ്ങൾക്കും വ്യോമകേന്ദ്രങ്ങൾക്കും നേരെ ഹൂതി ആക്രമണങ്ങൾ ശക്തമായപ്പോൾ, അമേരിക്കയെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണങ്ങൾക്കായി സൗദി സമീപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളിൽ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന നേരിട്ട് ആക്രമണം നടത്തണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ട്രംപ് അത് നിരസിക്കുകയാണുണ്ടായത് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

അമേരിക്കൻ നിലപാടിന് പിന്നിൽ പുതിയ സാമ്പത്തിക-സുരക്ഷാ താൽപ്പര്യങ്ങളുണ്ട്. അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താതിരിക്കുന്നതിന് പകരം യെമനിൽ വ്യോമാക്രമണം നിർത്തിവെക്കാമെന്ന തത്വത്തിലുള്ള ഒരു ധാരണയിൽ അമേരിക്കൻ ഭരണകൂടം ഹൂതികളുമായി എത്തിച്ചേർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെ സൗദിക്ക് വേണ്ടി വീണ്ടുമൊരു പ്രാദേശിക യുദ്ധത്തിലേക്ക് അമേരിക്കൻ വ്യോമസേനയെ ഇറക്കുന്നത് തങ്ങളുടെ കപ്പൽ ഗതാഗത സുരക്ഷയെ ബാധിക്കുമെന്ന് യുഎസ്. ഭയന്നു. കൂടാതെ, പശ്ചിമേഷ്യൻ സഖ്യകക്ഷികൾ ഭീഷണി സ്വയം നേരിടണമെന്ന നിലപാടാണ്‌ ഇപ്പോൾ അമേരിക്ക സ്വീകരിക്കുന്നത്. അതിനാൽ റിയാദിന് നേരിട്ടുള്ള ബോംബാക്രമണങ്ങൾക്ക് പകരം രഹസ്യാന്വേഷണ പിന്തുണയും വ്യോമപ്രതിരോധ വിവരങ്ങളും മാത്രം നൽകാനായിരുന്നു യുഎസ്. തീരുമാനം .

ഈ സങ്കീർണമായ സമയത്താണ് സഹായിക്കാമെന്ന വാഗ്ദാനവുമായി ഇസ്രയേൽ മുന്നോട്ടുവരുന്നത്.  അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ തന്ത്രപ്രധാനമായ മധ്യസ്ഥതയിലൂടെയാണ് സൗദിയും ഇസ്രയേലും ഈ സുരക്ഷാ ഏകോപനം സാധ്യമാക്കിയതെന്നാണ് റിപ്പോർട്ട്‌. യു.എസ് സെന്റ്‌കോം വഴിയുള്ള ഈ പങ്കാളിത്തത്തിന് മൂന്ന് പ്രധാന തന്ത്രപരമായ കാരണങ്ങളുണ്ട്. ആദ്യമായി, ചെങ്കടൽ, ബാബ് അൽ-മന്ദേബ്, ഹോർമുസ് കടലിടുക്ക് എന്നീ മേഖലകളിൽ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് (IDF) സമാനതകളില്ലാത്ത ഐ.എസ്.ആർ (ISR) നിരീക്ഷണ ശേഷിയുണ്ട്. ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ, ഡ്രോൺ അസംബ്ലി കേന്ദ്രങ്ങൾ, ഭാവി ആക്രമണ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ തത്സമയ വിവരങ്ങൾ നൽകാൻ ഇസ്രയേലിന് കഴിയുമെന്നതും സൗദിക്ക് അത്യാവശ്യമായിരുന്നു.

രണ്ടാമതായി, ഒരു പരസ്യമായ നയതന്ത്ര ബന്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ അമേരിക്കൻ സെൻട്രൽ കമാൻഡ് വഴിയുള്ള ആശയവിനിമയം സൗദിയെ സഹായിച്ചു. ഔദ്യോഗിക കരാറുകളോ കരാർ ഒപ്പുവെക്കലുകളോ ഇല്ലാതെ തന്നെ, അമേരിക്കയുടെ സൈനിക പ്ലാറ്റ്ഫോമുകളിലൂടെ ഇസ്രയേലിന്റെ വിവരങ്ങൾ റിയാദിന് നേരിട്ട് ലഭ്യമാക്കാൻ ഈ വഴി സാധ്യമായി.

മൂന്നാമതായി, ഇസ്രയേലിനും സൗദി അറേബ്യക്കും ഹൂതികൾ ഒരുപോലെ പൊതുശത്രുവാണ്. ഏലാറ്റ് തുറമുഖത്തിനെതിരെയും ഇസ്രയേലി നഗരങ്ങൾക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തിയേക്കാവുന്ന സാഹചര്യത്തിൽ, ഹൂതികളുടെ സൈനികശേഷി തകർക്കുന്നത് ഇസ്രയേലിന്റെയും സുരക്ഷാ താൽപ്പര്യങ്ങളുടെ ഭാഗമാണ്.

സൗദി-ഇസ്രയേൽ ബന്ധത്തിലെ മഞ്ഞുരുക്കവും അതിരുകളും

സൗദി അറേബ്യയും ഇസ്രയേലും തമ്മിൽ സെൻട്രൽ കമാൻഡ് വഴി നടക്കുന്ന ഈ രഹസ്യാന്വേഷണ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധത്തിൽ വിപ്ലവാത്മകമായ മാറ്റത്തേയാണ് സൂചിപ്പിക്കുന്നത്. ശത്രുത മാറ്റിവെച്ച് പൊതുഭീഷണിക്കെതിരെ പ്രായോഗിക താൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും കൈകോർക്കുന്നത് മേഖലയിലെ മാറിയ സന്തുലിതാവസ്ഥ വെളിപ്പെടുത്തുന്നു. എങ്കിലും, ഈ പ്രായോഗിക സുരക്ഷാ ഏകോപനം ഉടനടിയുള്ള ഔദ്യോഗിക അബ്രഹാം കരാറുകളിലേക്കോ സ്ഥാനപതി കാര്യാലയങ്ങൾ തുറക്കുന്നതിലേക്കോ നയിക്കുമെന്ന് കരുതുന്നത് രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല.

ഗാസയിലെ തുടർച്ചയായ യുദ്ധവും ഇസ്രയേലിന്റെ നിലപാടുകളും അറബ് ലോകത്ത് സൃഷ്ടിച്ച കടുത്ത അമർഷം പരസ്യ നയതന്ത്ര ബന്ധത്തിന് തടസ്സമാണ്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രരൂപീകരണത്തിനുള്ള വ്യക്തമായ പാതയില്ലാതെ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന നിലപാടിൽ സൗദി കിരീടാവകാശി ഉറച്ചുനിൽക്കുന്നു. അതിനാൽ, ഈ മഞ്ഞുരുക്കം പരസ്യമായ രാഷ്ട്രീയ ഉടമ്പടിയേക്കാൾ ഉപരി, അടച്ചിട്ട മുറികളിലെ പ്രതിരോധ ഏകോപനമായി മാത്രം തുടരാനാണ് സാധ്യത.

ഹൂതി ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ അടിയന്തര സൈനിക തിരിച്ചടി നൽകാൻ കഴിയാതിരുന്നത് മക്ക കരാറിന്റെ പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയെങ്കിലും, ഈ സഖ്യം പൂർണ്ണമായി പരാജയപ്പെട്ടുവെന്നു കരുതുന്നത് തെറ്റിദ്ധാരണയാകും. നാറ്റോ മാതൃകയിൽ സ്വയമേവ പ്രവർത്തിക്കുന്ന അടിയന്തര സൈനിക സഖ്യം എന്നതിലുപരി, നയതന്ത്രപരവും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായ അന്താരാഷ്ട്ര ഇസ്ലാമിക സ്ഥാപനമായി ശക്തിപ്പെടാനാണ് മക്ക സഖ്യം ശ്രമിക്കുന്നത്.

ഭാവിയിൽ, തങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ ഒരു ബഹുമുഖ സുരക്ഷാ സമീപനം (Multi-vector security strategy) സ്വീകരിച്ചേക്കാം. ദീർഘകാല സഖ്യത്തിനും ഇസ്ലാമിക ലോകത്തെ സൈനിക കൂട്ടായ്മയ്ക്കുമായി മക്ക കരാറിനെ ഉപയോഗിക്കുമ്പോൾതന്നെ, അത്യാധുനിക സാങ്കേതികവിദ്യകൾക്കും തത്സമയ പ്രതിരോധ ഏകോപനങ്ങൾക്കുമായി പാശ്ചാത്യ രാജ്യങ്ങളെയും ഇസ്രയേലിന്റെ രഹസ്യാന്വേഷണ ശേഷിയേയും അവർ ഉപയോഗിച്ചേക്കാം.