തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് വിഷ്ണു കൈപ്പള്ളി. 2014-ലും 2019-ലും 2024-ലും ശശി തരൂരിന് വേണ്ടി സുരേഷ് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തുവെന്ന് വിഷ്ണു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. യുവമോര്‍ച്ചാ ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ജനറല്‍ സെക്രട്ടറി എസ്. സുരേഷിനെയും വിമര്‍ശിച്ചതിന് കഴിഞ്ഞ ദിവസം വിഷ്ണുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ഫെയ്‌സ്ബുക്ക് കുറിപ്പ്. 

To advertise here,

എല്ലാക്കാലത്തും ചുമതലയില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ടി മാറി മാറി വരുന്ന സംസ്ഥാന അധ്യക്ഷന്‍മാരോട് ചേര്‍ന്ന് നില്‍ക്കുകയും അതിനിടയില്‍ കൂടി കോര്‍ കമ്മിറ്റി രഹസ്യങ്ങള്‍ വരെ മാധ്യങ്ങള്‍ക്ക് ചോര്‍ത്തുകയും കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് നേരെ കൃത്രിമ ആരോപണങ്ങള്‍ സൃഷ്ടിച്ച് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഒരു പഠിച്ച കള്ളനാണ് സുരേഷ് എന്ന് വിഷ്ണു ആരോപിക്കുന്നു.

വിജയസാധ്യത ഉണ്ടായിരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ തന്നെ കൂടെ നിന്നാണ് ഒ. രാജേട്ടനേയും കുമ്മനം രാജേട്ടനേയും തോല്‍പിച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പകല്‍ പോലെ വ്യക്തമുള്ള കാര്യമാണ്. അതിന്റെയൊക്കെ പ്രതിഫലമായി തന്നെയാണ് MP ആയ ശശി തരൂരിന്റെ റെക്കമെന്റേഷനില്‍ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വാങ്ങിയതും. അതും തെളിവ് സഹിതം ഇന്ന് പുറത്ത് ഉണ്ട്. ഇത്രയൊക്കെ കാട്ടിക്കൂട്ടിയ ഇയാള്‍ പാര്‍ട്ടി അധ്യക്ഷനെ അടുത്ത തിരഞ്ഞെടുപ്പില്‍ തിരുനന്തപുരത്ത് നിന്നും വിജയപ്പിക്കാമെന്ന വാക്കും നല്‍കി വിശ്വാസത്തിലെടുത്ത് അദ്ദേഹത്തെ കയ്യിലെ കീ ഉപയോഗിച്ച് തന്നിഷ്ടം പ്രവര്‍ത്തിപ്പിക്കുകയാണ്, വിഷ്ണു ആരോപിക്കുന്നു. 

വിഷ്ണു കൈപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ഒട്ടനവധി സുഹൃത്ത്ക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നിവിടെ കുറിക്കുന്നത് ...
ഫോണ്‍ കോളായും മെസ്സേജുകളായും ബന്ധപ്പെട്ടവര്‍ക്ക് മറുപടി കഴിയുന്നതും പറഞ്ഞെങ്കിലും ഇവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്  ഇവിടെ തന്നെ മറുപടി പറയണമല്ലോ ... 
സംഘടനയെ ചോദ്യംചെയ്യാനോ പാര്‍ട്ടിയുടെ അധ്യക്ഷനെ വിമര്‍ശിക്കാനോ ഞാന്‍ ആരുമല്ല 
പക്ഷെ ചോദിക്കേണ്ട സ്ഥലങ്ങളില്‍ ചോദിക്കാനും അഭിപ്രായം പറയേണ്ടിടത്ത് പറയാനും ഇതേ സംഘടന തന്നെയാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. 
കേരളത്തിലെ യുവമോര്‍ച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി രേഖപ്പെടുത്താന്‍ സംസ്ഥാന അധ്യക്ഷനെ നേരില്‍ കണ്ട് ബോധിപ്പിക്കാന്‍ രാവിലെ തന്നെ കാര്യാലയത്തില്‍ മുതിര്ന്ന നേതാക്ക്കള്‍ക്കാണ് ഓഫീസ് ഇന്‍ചാര്‍ജ് കൂടി ആയിട്ടുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അഡ്വ . സുരേഷ് അനുമതി നിഷേധിച്ചത് .. 
നാളിത് വരെ ഓരോ സാധാരണ പ്രവര്‍ത്തകനും കയറി ചെല്ലാന്‍ സാധിച്ചിരുന്ന പാര്‍ട്ടി ഓഫീസില്‍ ഇന്ന് തിരുവനന്തപുരത്തെ മുതിര്‍ന്ന കൗണ്‍സിലര്‍ കൂടിയായിട്ടുള്ള അശോക് കുമാര്‍ സാറിന് പോലും അനുമതി നിഷേധിക്കുന്ന രീതിയിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ധാര്‍ഷ്ട്യം പ്രതിഫലിക്കുകയാണ് ... 
ഇദ്ദേഹം ആരാണ് ? 
എല്ലാ കാലത്തും ചുമതലയില്‍ തൂങ്ങിപ്പിടിച്ച് നില്ക്കാന്‍ വേണ്ടി മാറി മാറി വരുന്ന സംസ്ഥാന അധ്യക്ഷന്‍മാരോട് ചേര്‍ന്ന് നില്‍ക്കുകയും അതിനിടയില്‍ കൂടി കോര്‍ കമ്മിറ്റി രഹസ്യങ്ങള്‍ വരെ മാധ്യങ്ങള്‍ക്ക് ചോര്‍ത്തുകയും കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് നേരെ കൃത്രിമ ആരോപണങ്ങള്‍ സൃഷ്ടിച്ച് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഒരു പഠിച്ച കള്ളനാണ് ! 
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലൂസിഫറില്‍ സായ്കുമാര്‍ പറയുന്നപോലെ ട്രെയിന്‍ വരും വരെ കൂടെ നടന്നിട്ട് അവസരം വരുമ്പോള്‍ തള്ളി പാളത്തിലേക്ക് തട്ടിയിടുന്ന സ്വഭാവം .... 
ഇല്ലെങ്കില്‍ '2014 ലും 19 ലും 24ലും' ശശിതരൂരിന് വേണ്ടി പാര്‍ട്ടിയെ ഒറ്റികൊടുക്കുമായിരുന്നോ ? 
വിജയസാധ്യത ഉണ്ടായിരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ തന്നെ കൂടെ നിന്നാണ് ഓ രാജേട്ടനേയും കുമ്മനം രാജേട്ടനേയും തോല്പിച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പകല്‍ പോലെ വ്യക്തമുള്ള കാര്യമാണ് .
അതിന്റെയൊക്കെ പ്രതിഫലമായി തന്നെയാണ് MP ആയ ശശിതരൂരിന്റെ റെക്കമെന്റേഷനില്‍ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വാങ്ങിയതും .. 
അതും തെളിവ് സഹിതം ഇന്ന് പുറത്ത് ഉണ്ട് . 
ഇത്രയൊക്കെ കാട്ടിക്കൂട്ടിയ ഇയാള്‍ പാര്‍ട്ടി അധ്യക്ഷനെ അടുത്ത തിരഞ്ഞെടുപ്പില്‍ തിരുനന്തപുരത്ത് നിന്നും വിജയപ്പിക്കാമെന്ന വാക്കും നല്‍കി വിശ്വാസത്തിലെടുത്ത് അദ്ദേഹത്തെ കയ്യിലെ കീ ഉപയോഗിച്ച് തന്നിഷ്ടം പ്രവര്‍ത്തിപ്പിക്കുകയാണ് ... 
രാപ്പകല്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ 
ഇന്ന് പുറത്തും പാര്‍ട്ടി മാറി വന്ന സഖാക്കളും ഇയാളുടെ പെട്ടി തൂക്കിയും ചെരുപ്പ് തുടച്ചും നടന്നവരൊക്കെ ഇന്ന് സംസ്ഥാന ഭാരവാഹികളും ... 
എന്ത് മാനദണ്ഡമാണ് ? 
പ്രവര്‍ത്തകര്‍ക്ക് പരാതി പറയാനും അഭിപ്രായം പറയാനും അനുമതി നിഷേധിക്കുമ്പോള്‍ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഇത് കുറിക്കേണ്ടതും ?
പാര്‍ട്ടീന്ന് സസ്‌പെന്‍ഡ് ചെയ്യാനേ നിങ്ങള്‍ക്ക് സാധിക്കു .... 
ഞങ്ങള്‍ക്കുള്ളില്‍ നിന്നും സംഘടനയെ മാറ്റിനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല ...
പാര്‍ട്ടി ഒരാളുടെയും കുത്തകയല്ല 
200ല്‍ പ്രവര്‍ത്തകരുടെ ചോരകൊണ്ട് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് .... 
അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പൊരുതുക തന്നെ ചെയ്യും