തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ പതിനായിരക്കണക്കിന് കുരുന്നുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശോഭായാത്രകളുടെ ഭാഗമായി മാറി. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിൽ കുരുന്നുകളോടൊപ്പം വലിയ തോതിൽ മാതാപിതാക്കളും പങ്കെടുത്തു.
തലസ്ഥാന നഗരിയിൽ ഒട്ടും ആവേശം ചോരാതെയാണ് ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥികൾ എത്തിച്ചേർന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ള പ്രമുഖർ ശോഭായാത്രയുടെ ഭാഗമായി സംസാരിച്ചു. നഗരവീഥികളിൽ കൃഷ്ണ, രുക്മിണി, രാധ വേഷങ്ങളുമണിഞ്ഞ് നിരവധി കുട്ടികളാണ് എത്തിയത്. കിഴക്കേകോട്ട ഭാഗത്തേക്ക് നീങ്ങിയ ശോഭായാത്രയോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കൊച്ചി നഗരത്തെ പൂർണ്ണമായും അമ്പാടിയാക്കി മാറ്റിക്കൊണ്ട് വിപുലമായ ഘോഷയാത്രയാണ് എറണാകുളം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നത്. ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര എറണാകുളത്തപ്പൻ ക്ഷേത്ര മൈതാനത്താണ് സമാപിക്കുക. കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും അണിനിരന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞ ശേഷമാണ് കുട്ടികളുമായി ഘോഷയാത്ര ആരംഭിച്ചത്.
കോഴിക്കോട് നഗരത്തിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള കുട്ടിക്കണ്ണന്മാരും രാധികമാരും ഘോഷയാത്രയ്ക്കായി എത്തിയിരുന്നു. കാള, പശുക്കുട്ടി എന്നിവയുടെ സാന്നിധ്യത്തോടെയുള്ള ഗോകുലത്തിന്റെ ദൃശ്യാവിഷ്കാരങ്ങളും ആലയ്ക്ക് മുകളിലിരിക്കുന്ന കൃഷ്ണന്റെ വേഷവും ഘോഷയാത്രയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. ഘോഷയാത്രയ്ക്ക് മുന്നോടിയായി കുട്ടികളുടെ ഉറിയടി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പോലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്തിരുന്നു.
Published: 04 Sept 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented