ആലത്തൂർ: കാലാവസ്ഥാ വ്യതിയാനംമൂലം ‘ഉമ’ ഇനത്തിൽപ്പെട്ട നെൽച്ചെടിയിൽ ചെടിപ്പേൻ ആക്രമണം രൂക്ഷം. ആലത്തൂർ കൃഷിഭവൻ പരിധിയിലെ ചേന്ദംകോട് പാടശേഖരത്തിലെ കൃഷ്ണൻകുട്ടിയുടെ കതിർ നിരന്ന നെൽപ്പാടത്താണ് ആദ്യമായി ഇത് കണ്ടെത്തിയത്. സമീപ പാടശേഖരങ്ങളിലേക്കും ഇത് പടരുന്ന സ്ഥിതിയാണ്. വെള്ളത്തിന്റെ അപര്യാപ്തത ഇലപ്പേൻ നിയന്ത്രണത്തിന് പ്രതിബന്ധമാകുകയാണ്.

To advertise here,

ലക്ഷണങ്ങൾ

നെൽച്ചെടിയുടെ ചുവട്ടിലാണ് ചെടിപ്പേനുകളുടെ സാന്നിധ്യം. ഇലകൾ മഞ്ഞനിറമാകുകയും ഉണങ്ങുകയും ചെയ്യും. കൂട്ടമായി ആക്രമണമുണ്ടാകുന്ന ഭാഗത്തെ ചെടികൾ വാടും. രൂക്ഷമായ ആക്രമണത്തിൽ ചെടികൾ കൂട്ടത്തോടെ ഉണങ്ങിപ്പോകും. ഇത്തരം നെൽച്ചെടി പതുക്കെ കുലുക്കി തണ്ടിന്റെ അടിഭാഗം നോക്കിയാൽ വെള്ളനിറമോ വെളുത്ത വരയോ ഉള്ള പേനുകളെ കാണാം.

നിയന്ത്രണ മാർഗങ്ങൾ

ആദ്യം വയലിലെ വെള്ളം വറ്റിച്ച് രണ്ടുമൂന്നുദിവസം വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണമെന്ന് ആലത്തൂർ കൃഷി ഓഫീസർ എം. ശ്രുതി അറിയിച്ചു. യൂറിയ, നൈട്രജൻ വളപ്രയോഗം ഒഴിവാക്കണം. കീടബാധ കൂടുതലാണെങ്കിൽ കൃഷിഭവൻ ശുപാർശചെയ്യുന്ന കീടനാശിനി മാത്രം ഉപയോഗിക്കുക. മരുന്നുതളിക്കുമ്പോൾ ചെടിയുടെ താഴ്ഭാഗത്തും ഇലക്കവിളിലും എത്തണം.

മുകളിൽ മാത്രമായി തളിച്ചിട്ട് കാര്യമില്ല. ഏഴുദിവസത്തിനകം വീണ്ടും ചെടിയുടെ അടിഭാഗം പരിശോധിക്കണം. രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പിമെട്രോസൈൻ 50 ശതമാനമടങ്ങിയ കീടനാശിനി ഏക്കറിന് 120-150 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കാം.