കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി.
ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധിക്കും. പരമാവധി ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.
ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സർവീസിലിരിേക്ക വീടുകൾ, ഫ്‌ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
സ്വത്തുവകകൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും, കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോമിൻ ജെ. തച്ചങ്കരി നൽകിയ വിടുതൽ ഹർജിയിൽ, കുറ്റപത്രം നിലനിൽക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ ജൂൺ 30-നുമുൻപായി വിധി പറയണമെന്ന് ഹൈക്കോടതി വിജിലൻസ് കോടതിക്ക് നിർദേശം നൽകിയിരുന്നെങ്കിലും, പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടിനൽകി. കേസിന്റെ വിചാരണയ്ക്കിടെ, ഔദ്യോഗികപദവയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോർഡുവെച്ച സ്വകാര്യകാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ തച്ചങ്കരി എത്തിയത് വിവാദമായിരുന്നു.
കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്താണ് ഹാജരായത്.
Content Highlights: Kottayam Vigilance Court found Tomin J. Thachankary guilty of accumulating disproportionate assets., The case pertains to the period between January 2003 and July 2007 when he amassed assets 135.80% above his known sources of income., The investigation was initiated based on a complaint filed by Bobby Kuruvila., The High Court had earlier directed the trial to be completed within a specific timeframe.
Published: 17 Sept 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented