തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു. ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പറഞ്ഞു. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഔസേപ്പച്ചന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍ എത്തിയിരിക്കുന്നത്. ഔസേപ്പച്ചന് പുറമെ ചാനല്‍ ചര്‍ച്ചകളില്‍ പരിചിത മുഖമായ ഫക്രുദീന്‍ അലിയും ബിജെപി പരിപാടിയിലെത്തിയിരുന്നു.

To advertise here,

നിങ്ങള്‍ ആര്‍ട്ടിന്റെ രംഗത്തും ഡിബേറ്റിന്റെ രംഗത്തും ഒക്കെ ഉണ്ട്. നിങ്ങള്‍ നല്ലവരായിട്ടുള്ള ആള്‍ക്കാരാണ്. ഒരു കളങ്കവും ഇല്ലാത്ത ആളുകളാണ്. ജനത്തെ സേവിക്കാന്‍ പറ്റിയ ആള്‍ക്കാരാണ്. നിയമസഭയില്‍ നിങ്ങളെ പോലെയുള്ള ആളുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാര്‍ട്ടി നിങ്ങള്‍ക്കൊക്കെ വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മറ്റുള്ള രാഷ്ട്രീയക്കാരെപ്പോലെ ഞങ്ങള്‍ക്ക് മത്സരിക്കണം, എന്തെങ്കിലും ചെയ്യണം അങ്ങനെ ചിന്തിക്കുന്നവരല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നല്ല ആളുകള്‍ സമൂഹത്തിലെ നല്ല ആളുകള്‍ കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്ത് നമ്മുടെ നിയമസഭയില്‍ വരണം. നിയമസഭയില്‍ മുണ്ട് പൊക്കി കാണിച്ച് അടി ഉണ്ടാക്കുന്ന ആള്‍ക്കാരല്ല വേണ്ടത്. കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ആള്‍ക്കാരാണ് വരേണ്ടത്. അതുകൊണ്ട് നിങ്ങളെപ്പോലുള്ള ആളുകളെ ഔസേപ്പച്ചനെ പോലുള്ള ആളുകളെ ഈ തൃശ്ശൂരില്‍ എല്ലാവരും സുപരിചിതനായ ഔസേപ്പച്ചനെ പോലുള്ള ആളുകളെ കേരളവും ഇന്ത്യയും സുപരിചിതനായ ഫക്രുദ്ദീനെ പോലുള്ള ആളുകള്‍ ഇനി അകന്നു നില്‍ക്കാതെ വികസനത്തിന്റെ കാഴ്ചപ്പാടില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് അല്ല പോസിറ്റീവ് പൊളിറ്റികസിന്റെ പേരില്‍ ബിജെപിയോടൊപ്പം അണിചേരണമെന്നും പറഞ്ഞു.

ചടങ്ങില്‍ സംസാരിച്ച ഔസേപ്പച്ചന്‍ ബി ഗോപാലകൃഷ്ണനെ പുകഴ്ത്തുകയും ചെയ്തു. നല്ല ചിന്താശക്തിയും ദൃഢനിശ്ചയവുമുള്ള ആളാണ് ബി ഗോപാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ജാതി മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് നില്‍ക്കണമെന്നും രാജ്യം ഇനിയും ഉയരങ്ങളിലെത്തണമെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

''ഇന്ന് മറ്റു രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് വളര്‍ച്ച കണ്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ രാജ്യം അപ്പോള്‍ അതിനുള്ള തയ്യാറെടുപ്പ് കുറച്ചു കാലമായിട്ട് നടക്കുന്നു ഇനിയും അത് ഒരുപാട് ഉയരങ്ങളിലേക്ക് എത്തണം എല്ലാവരുടെയും സഹകരണം ഇവിടെ ആശയങ്ങള്‍ക്ക് വ്യത്യാസം ഉണ്ടായിരിക്കാം ഒരു അമ്മ പെറ്റ മക്കള്‍ക്ക് പലര്‍ക്കും പല ആശയങ്ങള്‍ പല ഇഷ്ടങ്ങള്‍ ഉണ്ടാവാം. പക്ഷേ അവരുടെ കുടുംബത്തിനു വേണ്ടി അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. അതുതന്നെയാണ് നമ്മുടെ രാജ്യത്തിലെ ഓരോ ഭാരതീയനും ചെയ്യേണ്ടത് കടമ. പിന്നെ ഇതിനെ ഇന്ന് ഇവിടുത്തെ നേതൃത്വം വഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബി ഗോപാലകൃഷ്ണന്‍ വക്കീല്‍ അദ്ദേഹം ഇതിന് ഏറ്റവും പ്രാപ്തനായ ഒരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു. കാരണം തന്റെ വ്യക്തിജീവിതത്തില്‍ അദ്ദേഹം ചെയ്യുന്നതും എവിടെയൊക്കെ കുഴപ്പങ്ങളുണ്ടോ, ആര്‍ക്കെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടോ, ആര്‍ക്കെല്ലാം കംപ്ലൈന്റ് ഉണ്ടോ, ഇതെല്ലാം ശരിയാക്കുന്ന നല്ലൊരു തൊഴിലാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെ അദ്ദേഹം നമ്മുടെ ജനങ്ങളുടെ ഇടയില്‍ സമൂഹത്തിന്റെ ഇടയില്‍ പബ്ലിക് ആയിട്ട് അദ്ദേഹം നമുക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് നല്ല ചിന്താശക്തിയുണ്ട്, അതിനുള്ള ദൃഢ നിശ്ചയമുണ്ട്'' - ഔസേപ്പച്ചന്‍ പറഞ്ഞു.