തിരുവല്ല: റെയിൽവേ ഇരട്ടപ്പാതയ്ക്ക് ഭൂമി ഏറ്റടുത്തതിനുള്ള നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന്, താലൂക്ക് ഓഫീസിലെ വാഹനവും മേശയും കസേരയുമടക്കമുള്ള ജംഗമവസ്തുക്കളും ജപ്തിചെയ്യാൻ ഉത്തരവ്. തിരുവല്ല സബ്‌കോടതിയുടേതാണ് ഉത്തരവ്. രണ്ട് കക്ഷികളുടെ ഹർജിയിലാണ് നടപടി.

To advertise here,

തിരുവല്ല വഴിയുള്ള ഇരട്ടപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് റെയിൽവേയ്ക്ക് നൽകാനുളള ചുമതല റവന്യു വകുപ്പിനായിരുന്നു. പത്തനംതിട്ട എൽ.എ. തഹസിൽദാരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്തത്. റെയിൽവേയുടെ പക്കൽനിന്ന്‌ പണംവാങ്ങി ഭൂ ഉടമകൾക്ക് നൽകുന്ന ചുമതലയും റവന്യു വിഭാഗത്തിനായിരുന്നു.

കുറ്റപ്പുഴ മോഹനാലയത്തിൽ മോഹനൻപിള്ള, കുറ്റപ്പുഴ സ്വദേശിനി മുംതാസ് എന്നിവർക്കാണ് നഷ്ടപരിഹാരം കിട്ടാതിരുന്നത്. മോഹനൻ പിള്ളയ്ക്ക് 5,34,694 രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. ഇതിനായി ആറ് ലക്ഷം മതിപ്പുവിലയുള്ള തഹസിൽദാരുടെ ഔദ്യോഹികവാഹനം ജപ്തിചെയ്യാനാണ് ഉത്തരവ്.

മുംതാസിന് ലഭിക്കാനുളള നഷ്ടപരിഹാരത്തിനായി താലൂക്ക് ഓഫീസിലെ 10 കംപ്യൂട്ടറുകൾ, ഫോട്ടോകോപ്പി മെഷീൻ, 40 കസേര, 20 അലമാര, 15 മേശ, തഹസിൽദാരുടെ ചേംബറിലെ വലിയമേശയും കസേരയും ഉൾപ്പെടെ ജപ്തിചെയ്യാനും ഉത്തരവിട്ടു. വാഹനത്തിൽ ജപ്തിനോട്ടീസ് പതിപ്പിച്ചു. അടുത്ത ദിവസം ഓഫീസ് ഉപകരണങ്ങൾ ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് പതിപ്പിക്കും.