കൊച്ചി: ''പറഞ്ഞകേട്ട കഥകളും കേരളത്തിന്റെ കലാരൂപങ്ങളും മനസിലുണ്ടായിരുന്നു. അതിന്റെ നിറപ്പകിട്ടുകളും തെളിഞ്ഞു നിന്നിരുന്നു. എന്നെങ്കിലും ഇതെല്ലാം വരയിലൂടെ പകർത്തണമെന്ന് ആഗ്രഹിച്ചു.'' കലൂർ ഷേണായ് റോഡിലെ കറുത്തേടത്ത് വീട്ടിലിരുന്ന് പറയുമ്പോൾ താരികയുടെ മുഖത്ത് ആ സന്തോഷമുണ്ട്.

To advertise here,

സേക്രഡ് റിഥംസ്, കളേഡ് ഫേസസ്' എന്ന പുസ്തകം തയ്യാറാക്കി സ്വന്തം നിലയ്ക്കാണ് താരിക പുറത്തിറക്കിയത്. ഈയടുത്ത് ഫോർട്ടുകൊച്ചിയിലെ ചടങ്ങിലായിരുന്നു പുസ്തകത്തിന്റെ റിലീസിങ്. മോഹിനിയാട്ടവും കഥകളിയും തെയ്യവും കൂടിയാട്ടവും ഉൾപ്പെടെ കേരളത്തിന്റെ 10 തനത് കലകളെ വാക്കിലും വരയിലും അവതരിപ്പിക്കുന്നതാണ് പുസ്തകം.

'ഇതെല്ലാം വരച്ചത് ന്യൂയോർക്കിൽ വെച്ചാണ്. അങ്ങകലെയിരിക്കുമ്പോൾ നമ്മുടെ നാടിന് സൗന്ദര്യം കൂടും. കലകൾക്കും അങ്ങനെ തന്നെ. ഒരു ഗവേഷകയായല്ല, വിഷ്വൽ ആർട്ടിസ്റ്റായാണ് കലകളെ സമീപിച്ചത്. ഇപ്പോൾ കേരളത്തിൽ ഉത്സവനാളുകളാണ്. തെയ്യക്കാലമാണ്. ഈ സമയത്ത് പുസ്തകം പുറത്തിറക്കാനായതിലും വലിയ സന്തോഷമുണ്ട്, താരിക പറയുന്നു.

ചിത്രകാരിയും ഡിസൈനറുമായ താരിക മുംബൈയിൽ ആറു വർഷം ഉണ്ടായിരുന്നു. ന്യൂയോർക്കിലും കൊച്ചിയിലുമായാണ് ഇപ്പോൾ കലാ പ്രവർത്തനം.

'200 വർഷം പഴക്കമുള്ള സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ച് ഒക്കെ പുതിയ തലമുറയെ വിശദമായി പറഞ്ഞു പഠിപ്പിക്കുന്നത് വിദേശ രാജ്യങ്ങളിൽ കണ്ടിട്ടുണ്ട്. നമുക്കാണെങ്കിൽ ആയിരക്കണക്കിന് വർഷങ്ങളുടെ സംസ്‌കാരവും കലകളും ഉണ്ട്. നമ്മുടെ നാട്ടിലെ പുതിയ ചെറുപ്പക്കാരെ ആധുനികമായ രീതിയിൽ കേരളീയ തനതു കലകളെ പരിചയപ്പെടുത്തുന്നതിനുള്ള എളിയ ശ്രമമാണ് പുസ്തകം, 2017 മുതൽ സ്വതന്ത ഇലസ്‌ട്രേറ്ററായി പ്രവർത്തിക്കുന്ന താരിക പറയുന്നു.

10 വർഷത്തോളമായി താരിക പ്രമുഖ ബ്രാൻഡുകൾക്കും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വേണ്ടി ഇലസ്‌ട്രേഷനുകൾ ചെയ്യുന്നു. ന്യൂയോർക്ക് ടൈസ്, ഐക്യരാഷ്ടസഭ, കൊളംബിയ സർവ്വകലാശാല, നാഷണൽ ജോഗ്രഫിക്, ലെവീസ്, റെഡ്ബുൾ, വിപ്രോ, അഡിഡാസ് എന്നിവ ഉൾപ്പെടെയുള്ളവയ്ക്കായി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

സോഫ്റ്റ്‌വേർ സംരംഭകൻ രവി ജോണിന്റെയും കുക്കുവിന്റെയും മകളായ താരികയ്ക്ക് കുട്ടിക്കാലത്തേ നിറങ്ങളായിരുന്നു മനസിൽ. കല പഠിക്കണമെന്ന് താരിക പറഞ്ഞപ്പോൾ മാതാപിതാക്കൾ ഒപ്പം നിന്നു. അങ്ങനെ ബംഗളൂരിലെ സൃഷ്ടി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ആർട് ആൻഡ് ഡിസൈനിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചു. തുടർന്ന് ന്യൂയോർക്കിലെ ദ സ്‌കൂൾ ഓഫ് വിഷ്വൽ ആർട്‌സിൽ എംഎഫ്എ പാസായി. ന്യൂയോർക്കിലെ എസ്‌വിഎ അലുമ്‌നി സ്‌കോളർഷിപ്പ്, അമേരിക്കൻ ഇലസ്‌ട്രേഷൻ അവാർഡ് എന്നിവ ലഭിച്ചു. ഐക്യരാഷ്ട സഭയുമായി സഹകരിച്ച് ഒരുക്കിയ 'എക്‌സൈൽ ബിലോങിങ്‌സ് അനിമേഷൻ ഷോട്‌സ്' മുണ്ടേൻസ് ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ന്യൂയോർക്കിലെ ചെൽസിയ ഗാലറിയിൽ ഗ്രൂപ്പ് എക്‌സിബിഷൻ നടത്തിയ താരിക ഫോർട്ടു കൊച്ചി ഡേവിഡ് ഹാളിൽ ലൈഫ് ഇൻ പ്രോഗ്രസ് എന്ന സോളോ എക്‌സിബിഷനും നടത്തിയിട്ടുണ്ട്.