കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർഥി സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിയ്ക്ക് മറ്റ് കൂട്ടാളികളും ഉള്ളതായി സംശയമുണ്ടെന്ന് കോളേജിലെ വിദ്യർഥികൾ തന്നെയാണ് സംശയം ഉന്നയിക്കുന്നത്.

To advertise here,

സംഭവം പുറത്തറിഞ്ഞതോടെ കേളേജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ശ്രീഹരിയുടെ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം, സംഭവത്തെ കുറിച്ച വിശദമായ അന്വേഷിക്കാനായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സൈബർ വിദഗ്ധർ ഉൾപ്പെടെ സംഘത്തിലുണ്ട്.

ഇന്നലെയാണ് കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥി ശ്രീഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് വിവരം. ഇതിലൂടെ ഇയാൾക്ക് പണവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ വിവരങ്ങളും വിശദമായി പരിശോധിച്ച ചിത്രങ്ങൾ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങളും, ചിത്രങ്ങൾ പങ്കുവെച്ച അക്കൗണ്ടുകളും, ഡിജിറ്റൽ തെളിവുകളിൻമേലുള്ള അന്വേഷണത്തിന്റെ ഭാഗമാകും. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.