ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയുടേയും എല്ലാ ഹൈക്കോടതികളുടേയും വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്. പെൺകുട്ടിയുടെ പൈജാമയുടെ വള്ളിയഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇത്തരം സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നുവെന്ന് മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന് ജൂലായ് ഒമ്പതിന് പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ജഡ്ജിമാർക്ക് ബോധവത്കരണം നൽകണമെന്ന് നിർദേശിച്ചുള്ള സുപ്രീംകോടതിയുടെ മുൻ വിധി പട്‌ന ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നോ എന്ന് ജസ്റ്റിസ് വി. മോഹന ആരാഞ്ഞു. പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് പരാമർശിച്ചുകൊണ്ട്, ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
കോടതികളെല്ലാം റിപ്പോർട്ടിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ നിർദേശങ്ങൾ അടങ്ങിയ ഹാൻഡ്ബുക്കുകൾ പിന്തുടരാൻ സംസ്ഥാനങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗ ശ്രമം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവൃത്തികൾ സ്ത്രീത്വത്തിനുനേർക്കുള്ള അപമാനം എന്ന രീതിയിലാണ് കണക്കാക്കേണ്ടതെന്നും കടുത്ത ശിക്ഷ ലഭിക്കാവുന്ന ബലാത്സംഗശ്രമമായി കാണാനാവില്ലെന്നും ജസ്റ്റിസ് പൂർണേന്ദു സിങ് വ്യക്തമാക്കിയിരുന്നു. ബലാത്സംഗശ്രമത്തിന് ഒരാൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
Content Highlights: Supreme Court orders National Judicial Academy report on sensitivity to be uploaded online., Directives issued to all High Courts and police stations regarding case handling., CJI Surya Kant emphasizes the duty of judges to conduct thorough research.
Published: 15 Jul 2026, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented