
രാമനാട്ടുകര: പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും ബന്ധുക്കളും സൗദിയിലെ കോടതിയെ അറിയിച്ചു. കോടതി ഇത് ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റഹീം നിയമസഹായസമിതി അംഗങ്ങൾ പറഞ്ഞു.
ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് സൗദി കോടതിയിൽ നിന്നുണ്ടാവേണ്ട പരമപ്രധാന നടപടി. ഇതിനുശേഷം ദിയാധനം സ്വീകരിക്കാനായി അക്കൗണ്ട് തുറക്കുന്നതിനുള്ള സാങ്കേതികത്വംകൂടി മറികടന്നാൽ പണം ഇന്ത്യൻ എംബസി വഴി ട്രാൻസ്ഫർ ചെയ്യാനാവും.
നാട്ടിലെ ഐ.സി.ഐ.സി.ഐ., ഫെഡറൽ എന്നീ രണ്ട് ബാങ്കുകളിലായാണ് റഹീമിനായി സമാഹരിച്ച തുകയുള്ളത്. ഈ തുക ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യൻ എംബസിയിലേക്കും പിന്നീട് കോടതി മേൽനോട്ടത്തിൽ സ്പോൺസറുടെ കുടുംബത്തിന്റെ അക്കൗണ്ടിലേക്കുെത്തിക്കാമെന്നാണ് കരുതുന്നത്. അക്കൗണ്ടിൽ അയക്കുന്നതിന് ബദലായി പണം കോടതിയിലോ ഗവർണറേറ്റിലോ ചെക്കായി നൽകുന്ന പതിവുമുണ്ട്. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ച് ഇന്ത്യൻ എംബസി പ്രവർത്തിക്കും. പണം എങ്ങനെയാണ് കൈമാറേണ്ടതെന്ന് അടുത്ത സിറ്റിങ്ങിൽ കോടതി നിർദേശിക്കുമെന്നാണ് നിയമസഹായ സമിതി പ്രതീക്ഷിക്കുന്നത്. അതിനുശേഷം റിവ്യൂ ഹർജി ഫയൽ ചെയ്ത് വധശിക്ഷ ഒഴിവാക്കുന്ന നടപടികളിലെക്ക് കടക്കും. സ്പോൺസറുടെ കുടുംബം മാപ്പു നൽകാമെന്ന് അറിയിച്ചതോടെ മോചനത്തിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.
സമാഹരിച്ച തുകയുടെ സമ്പൂർണ ഓഡിറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനുള്ള അംഗീകാരം നേടുന്നതിനായി റഹീം നിയമ സഹായസമിതി അംഗങ്ങൾ ശനിയാഴ്ച രാമനാട്ടുകര യോഗം ചേരുന്നുണ്ട്. ശേഷം ധനസമാഹരണയജ്ഞത്തിലൂടെ ലഭിച്ച തുകയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അറിയിക്കാനാണ് തീരുമാനം.
Content Highlights: Abdul Rahim's release: Sponsor's family offers forgiveness by accepting blood money
Published: 03 May 2024, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented