കോഴിക്കോട്: അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ വായനക്കാരുടെ മനസ്സുകളിലേക്കിറങ്ങിയ, ഒപ്പം സമൂഹത്തിന്റെ ശബ്ദമായി മാറുകയും ചെയ്ത സാറാ ജോസഫിന് ശനിയാഴ്ച മാതൃഭൂമി സാഹിത്യപുരസ്‌കാരം സമര്‍പ്പിക്കും. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠജേതാവ് പ്രതിഭാറായ് ആണ് പുരസ്‌കാരം നല്‍കുക. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

To advertise here,

സാറാ ജോസഫിന്റെ ശക്തവും ആര്‍ദ്രവുമായ രചനകളെ 'വാക്കുകള്‍കൊണ്ട് സാംസ്‌കാരികചരിത്രത്തിലുയര്‍ത്തിയ സ്‌നേഹകലാപ'മെന്നാണ് എന്‍.എസ്. മാധവന്‍ അധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തിയത്.

ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷനാവും. എഴുത്തുകാരായ ഇ. സന്തോഷ് കുമാര്‍, ആര്‍. രാജശ്രീ എന്നിവര്‍ സംസാരിക്കും. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വാഗതവും ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നന്ദിയും പറയും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് വൈകീട്ട് അഞ്ചുമണിമുതല്‍ തത്സമയം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.