To advertise here,

 

അങ്ങ് ദൂരെ നക്ഷത്രങ്ങളിലേക്ക് മനുഷ്യൻ എത്തിയ കാലം.,,,

ഇങ്ങ് ഭൂമിയിൽ യന്ത്രങ്ങൾ കൂടു കെട്ടി താമസിക്കുന്ന കാലം.,

അങ്ങിങ്ങ് മനുഷ്യക്കോലങ്ങൾ മാത്രം.

ആരും കണ്ടാൽ പരസ്പരം ചിരിക്കുന്നില്ല.

അങ്ങനെ ചിരി മറന്നു പോയവർക്കിടയിൽ ചിരി പഠിപ്പിക്കാൻ ഒരു യന്ത്രമനുഷ്യൻ കടന്നു വന്നു..,

അയാൾ എല്ലാ സ്‌കൂളുകളിലും, വഴിയോരങ്ങളിലും ചിരി പഠിപ്പിക്കുന്ന മാഷായി.

അങ്ങനെയിരിക്കെ ആൽത്തറമുക്കിൽ ഒരു പടുവൃദ്ധൻ ഇരിക്കുന്നത് കണ്ടു. യന്ത്രമനുഷ്യൻ അയാൾക്കരികിലേക്ക് ചെന്ന് ചിരിച്ചു കാണിച്ചു. യന്ത്രമനുഷ്യന്റെ ചിരി അയാൾക്ക് പിടിച്ചില്ല.

യന്ത്രമനുഷ്യന്റെ ചുണ്ടുകൾ വിടരാൻ എന്തു താമസം, മാത്രമല്ല ചിരിക്ക് കിരുകിരാ ശബ്ദം... ആ ചിരി ഏവരെയും അസ്വസ്ഥപ്പെടുത്തും.

വ്യദ്ധൻ യന്ത്രമനുഷ്യനോട് ചോദിച്ചു... “നിന്റെ ഈ ചിരി പുഞ്ചിരിയാണോ, അട്ടഹാസമാണോ?”

യന്ത്രമനുഷ്യൻ പറഞ്ഞു- “എനിക്കാകെ ഒരു ചിരിയേ അറിയാവൂ... അതിനെ എങ്ങനെയും വിളിച്ചോളൂ... എന്തായാലും ഹൃദയമില്ലാത്ത എന്റെ ചിരിക്ക് ഒരു ബാറ്ററിയുടെ ആയുസേ ഉള്ളു...”

വൃദ്ധൻ ചിരിച്ചു- “വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന മനുഷ്യനും, നീയും ഇന്ന് ഒരേ പോലെയാണ്...ചിരി എത്ര സുന്ദരമാണെന്ന് നിനക്കറിയാമോ! മുഖത്ത് വിടരുന്ന പുഞ്ചിരിക്ക് ഏഴു നിറങ്ങളാണ്...

കുഞ്ഞുങ്ങളുടെ ചിരി നീ കണ്ടിട്ടില്ലേ? എത്ര നിഷ്‌ക്കളങ്കമാണ്...

യന്ത്രമനുഷ്യാ നീ പഠിപ്പിച്ച ചിരിയാണ് ഇന്ന് എല്ലാവരുടെയും ചുണ്ടിലുള്ളത്. വെറും കിരുകിരാ ശബ്ദമാണത്...

മനുഷ്യന്റെ വികാരങ്ങൾ ,ചിന്തകൾ ഒക്കെ നിലച്ചിരിക്കുന്നു...

യന്ത്രങ്ങൾ മനുഷ്യനെ അടിമയാക്കിക്കഴിഞ്ഞു... തെരുവോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യർ പരസ്പരം മത്സരിക്കുന്നു..

എന്തിനൊക്കെയോ വേണ്ടി... ഭൂരിഭാഗം മനുഷ്യരും സ്വന്തം ഇടങ്ങളിൽ മരവിച്ച ഉടലുമായി കഴിയുന്നു.

മനുഷ്യന്റെ ചുണ്ടുകളിലെ പുഞ്ചിരിക്ക് വികാരഭാവമുണ്ടായിരുന്നു... യന്ത്രമനുഷ്യനിലേക്കൊതുങ്ങിയ പുഞ്ചിരി എന്നേ മരിച്ചു കഴിഞ്ഞു... എനിക്ക് പഴയ ആ പുഞ്ചിരിയാണ് വേണ്ടത് ..."

വൃദ്ധൻ പറഞ്ഞു..."നിനക്കാ പുഞ്ചിരി പഠിപ്പിച്ചു നൽകാമോ?

എങ്കിൽ ആ പുഞ്ചിരിയിൽ ഭൂമിയിൽ പഴയ ജീവൻ പുലരട്ടെ..."

അതു കേട്ട് യന്ത്രമനുഷ്യൻ കര... കര... ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു...

"ഞാൻ ശ്രമിക്കാം... "