കോഴിക്കോട്: പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സമസ്ത രംഗത്ത്. 

To advertise here,

ഏതെങ്കിലും മുന്നണിയേയോ പാര്‍ട്ടിയേയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ലെന്ന് സമസ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയസമയത്താണ് യു.ഡി.എഫിനെതിരെ സന്ദീപ് വാര്യരെ വെച്ചുള്ള തിരഞ്ഞടുപ്പ് പരസ്യവുമായി എല്‍.ഡി.എഫിന്റെ രംഗപ്രവേശം. സന്ദീപ് വാരിയറുടെ കോണ്‍ഗ്രസ് പ്രവേശനം ആയുധമാക്കിയാണ് പരസ്യം. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണെന്നതാണ് പ്രത്യേകത. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിലുമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. അതേസമയം, സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ പരസ്യത്തിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സമസ്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.