കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിയ്ക്ക് ക്ലീൻ ചിറ്റ്. ഡി. മണിയ്ക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം. ശബരിമലയുമായി ബന്ധപ്പെട്ട് മണിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി ഡി. മണി എന്ന ഡിണ്ടിഗൽ മണിയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണങ്ങളാണ് ഡി. മണിയിലേക്കുള്ള അന്വേഷണത്തിലെത്തിയത്.

To advertise here,

പ്രവാസ വ്യവസായി നിലവിൽ വിദേശത്തായതിനാൽ അദ്ദേഹത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുതവണയാണ് മണി തിരുവനന്തപുരത്തെത്തിയത്. അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾക്കായി തിരുവല്ലത്തും ക്ഷേത്രദർശനത്തിനായി കുടുംബസമേതവും മണി തിരുവനന്തപുരത്ത് വന്നിരുന്നു. ഇതല്ലാതെ വ്യാപാരവുമായോ ശബരിമലത്തട്ടിപ്പുമായോ മണിയുടെ സന്ദർശനങ്ങൾക്ക് ബന്ധം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് എസ്‌ഐടി കോടതിയെ ബോധിപ്പിച്ചു. മണിയ്‌ക്കെതിരെ മറ്റുകേസുകൾ നിലവിലുണ്ടെങ്കിലും അതിനൊന്നും ശബരിമലക്കൊള്ളയുമായി ബന്ധമില്ലെന്നും എസ്‌ഐടി അറിയിച്ചു. തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എസ്ഐടി റിപ്പോർട്ടിലുണ്ട്. 

വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി. മണിയിലേക്ക് എസ്‌ഐടി എത്തിച്ചേർന്നത്. താൻ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നേ ഉള്ളൂവെന്നും അന്വേഷണ സംഘത്തോട് മണി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ കൊള്ളയെക്കുറിച്ചോ അറിയില്ലെന്നും പറഞ്ഞിരുന്നു.