തലശ്ശേരി: കണ്ണൂര്‍ കണ്ണപുരത്തെ റിജിത്ത് വധക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് റിജിത്തിന്റെ അമ്മ. ഈ വിധിക്കായി കഴിഞ്ഞ 19 വര്‍ഷമായി കാത്തിരിക്കുകയാണെന്നും അമ്മ പ്രതികരിച്ചു.
19 കൊല്ലവും മൂന്നുമാസവുമായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്, മകനെ കൊലപ്പെടുത്തിയവർക്കുള്ള ശിക്ഷ വിധിക്കാന്‍ 17 കൊല്ലം കാത്തിരുന്ന അച്ഛന്‍ രണ്ട് കൊല്ലം മുന്‍പ് മരിച്ചു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി.. ' അമ്മ പറഞ്ഞു.
കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോള്‍ കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.
2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാന്‍ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Content Highlights: rss and bjp workers convicted in reejith murder case
Published: 04 Jan 2025, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented