കോഴിക്കോട്: തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

To advertise here,

പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത്. അന്വേഷണസംഘം മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം പോവുകയുമില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ സി.പി.ഐ നയം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡി.സി.സി നല്‍കിയ കത്ത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. അതേക്കുറിച്ച് ഇനി ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാഭാവികമായി പല അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍, എ.ഐ.സി.സി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ അതിലൊന്നും കാര്യമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു.