തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ പത്തുവർഷമായി ഭരണ നേട്ടങ്ങളൊന്നുമില്ലാത്തവർ ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പൂജപ്പുരയിൽ ത്രിവർണ്ണ സ്വാഭിമാന യാത്രയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രവൃത്തിയാണ്. തിരഞ്ഞെടുപ്പിൽ ജനങ്ങളോട് ഒന്നും പറയാനില്ലാത്ത ഇടത് വലതുമുന്നണികൾ നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് തൃശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർത്തുന്ന ആരോപണങ്ങൾ. പരാതിയുണ്ടെങ്കിൽ പറയേണ്ടത് കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപിലുമാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയം. ആ കോൺഗ്രസ് പാർട്ടിയുടെ ബി ടീമാണ് കേരളത്തിൽ സിപിഎം.
2014 മുതൽ രാഹുൽ ഗാന്ധി പലവിധ ആരോപണങ്ങളും ഉന്നയിക്കുന്നു. അതെല്ലാം പൊളിഞ്ഞുപോയി. റഫാൽ ഇടപാടിലും ഓപ്പറേഷൻ സിന്ദൂരിലും രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ നമ്മൾ കണ്ടതാണ്. നേരത്തെ ഇവിഎമ്മിന് ആയിരുന്നു പഴി, ഇപ്പോൾ അത് മാറി വോട്ടർ പട്ടികയിലായി. പത്തുവർഷം എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വരുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതും വലതും ഇത്തരത്തിൽ നുണപ്രചാരണങ്ങളുമായി ജനങ്ങളെ വിഡ്ഢികളാക്കാൻ ഇറങ്ങിയിരിക്കുന്നത്.
പത്തുവർഷം ഒന്നും ചെയ്യാതെ പിണറായി സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. ഇലക്ഷൻ വന്നപ്പോൾ ശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത്. ഇതിൽ മാധ്യമങ്ങൾ പെടരുത്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിശോധിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിച്ചു പരിഹരിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് അവസരമുണ്ട്. അത് ഉപയോഗിക്കുകയാണ് വേണ്ടത്. അതല്ല, വീണ്ടും പരാതികൾ ഉണ്ടെങ്കിൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംവിധാനങ്ങളും, അതിനുമുകളിൽ കോടതിയും ഉണ്ട്. തെളിവുകൾ കൈവശമുള്ളവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെ ഈ രാജ്യത്തുണ്ട്. ആരോപണമുന്നയിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും സ്വന്തമായി മികച്ച അഭിഭാഷകരും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇവർ കോടതിയിൽ പോകാതെ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അനാവശ്യ ആരോപണങ്ങളുമായി രണ്ട് മുന്നണികളും രംഗത്ത് വന്നിരിക്കുന്നത്. സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇതുവരെ ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നുണ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ കള്ളത്തരങ്ങൾ ബിജെപി തുറന്നുകാട്ടും. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനവിരുദ്ധതയും വികസനവിരുദ്ധതയും തുറന്നുകാട്ടിയാണ് ബിജെപി പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Content Highlights: BJP president Rajeev Chandrasekhar accuses CPI(M), Congress for criminal conspiracy
Published: 13 Aug 2025, 05:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented