പാലക്കാട്: പി.എസ്.സി.യിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി. മാതൃകയിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനുമുന്നിൽ വ്യാഴാഴ്ച ‘ജെൻസി സ്ട്രൈക്ക്’ നടത്താൻ പി.എസ്.സി. ഉദ്യോഗാർഥികൾ. പി.എസ്.സിയുടെ വിവിധ റാങ്കുലിസ്റ്റുകളിൽപ്പെട്ട ഉദ്യോഗാർഥികളുടെ കൂട്ടായ്മയാണ് ബുധനാഴ്ച അർധരാത്രി സമരം പ്രഖ്യാപിച്ചത്.

To advertise here,

ഉദ്യോഗാർഥികൾക്കുവേണ്ടി ഓൾ കേരള പി.എസ്.സി. ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് സെക്രട്ടേറിയേറ്റിനുമുന്നിൽ സമരം തുടങ്ങും. വ്യാഴാഴ്ചത്തേത് സൂചന സമരംമാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതമായി തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷമാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പി.എസ്.സി. ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നാൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയും നിയമനങ്ങൾക്ക് തടസ്സമാകുന്നവിധത്തിൽ ഉത്തരവുകളും സർക്കുലറുകളും ഇറക്കി ഉദ്യോഗാർഥികളുടെ ഭാവി സർക്കാർ ആനിശ്ചിതത്വത്തിലാക്കിയെന്ന് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജെൻസികളുടെ ആവശ്യങ്ങൾ വ്യാഴാഴ്ച മാധ്യമങ്ങൾക്കുമുമ്പാകെ അവതരിപ്പിക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.