ആലപ്പുഴ: വെടിക്കെട്ടപകടങ്ങളിൽ മിക്കപ്പോഴും തീവ്രതകൂട്ടുന്നത് പൊട്ടാസ്യം ക്ലോറേറ്റാണെന്ന് ഒട്ടേറെ ദുരന്തങ്ങളുടെ അന്വേഷണത്തിൽ പങ്കാളിയായിരുന്ന പെട്രോളിയം ആൻഡ് എക്‌സ്പ്ലൊസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്‌സ്പ്ലൊസീവ്സ് ഡോ. ആർ. വേണുഗോപാൽ.

To advertise here,

പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ള ഏതെങ്കിലും ക്ലോറേറ്റിനെ സൾഫർ അല്ലെങ്കിൽ സൾഫേറ്റ് ഘടകങ്ങളുമായി ചേർത്ത് കൈവശംവെക്കുന്നതും സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നതും 1992-ൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇറക്കുമതിയും പാടില്ല.

നാലു പരിമിതയിളവുകളേ ഇതിനു നൽകിയിട്ടുള്ളൂ, ശാസ്ത്രീയ പഠനാവശ്യങ്ങൾക്ക് ചെറിയ അളവിൽ, തീപ്പെട്ടി നിർമാണത്തിന്, കളിത്തോക്കുകൾക്ക്, റെയിൽവേ സിഗ്‌നലുകളിലെ ഉപയോഗത്തിന്. തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദാന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ വെടിമരുന്ന് 75 ശതമാനം പൊട്ടാസ്യം നൈട്രേറ്റും 15 ശതമാനം ചാർകോളും പത്തു ശതമാനം സൾഫറും ചേർന്നതാണ്. ഇതിൽ സുരക്ഷിതമായ പൊട്ടാസ്യം നൈട്രേറ്റിനു പകരമോ അതിനൊപ്പമോ പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള ക്ലോറേറ്റ് ഘടകങ്ങൾ ചേർത്താൽ മിശ്രിതം വളരെവേഗം പ്രതികരിക്കുന്നതാകും. പൊട്ടുമ്പോഴുള്ള ശബ്ദവും വെളിച്ചവും അമിതമായി കൂട്ടാനാണിങ്ങനെ ചെയ്യുന്നത്. പൂട്ടിക്കിടക്കുന്ന തീപ്പെട്ടിക്കമ്പനികൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ നിരോധിതവസ്തുക്കൾ വാങ്ങിയെടുക്കുന്നവരുണ്ട്.

ഷെഡ്ഡുകൾ തമ്മിലെ അകലം

വെടിക്കെട്ട് സാമഗ്രികൾ ഉണ്ടാക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതുമായ ഷെഡ്ഡുകൾ തമ്മിൽ 18 മീറ്ററെങ്കിലും അകലം വേണമെന്നാണ് ചട്ടം. മിക്‌സിങ് ഷെഡ്ഡിൽ ഒരു സമയത്ത് രണ്ടുപേരിൽക്കൂടുതൽ ജോലി ചെയ്യാനും പാടില്ല. കൂട്ടംകൂടിയിരുന്ന് ഇത്തരം ജോലികൾ ചെയ്യാൻ പാടില്ല. -അദ്ദേഹം പറഞ്ഞു.