കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

To advertise here,

രേവന്ത് റെഡ്ഡിയ്ക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പോ മോനേ വിജയാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അടുത്തിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

'അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹംതന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ', മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേ രേവന്ത് റെഡ്ഡി, മുഖ്യമന്ത്രി പിണറായി വിജയനെ 'നീ പോ മോനേ വിജയാ' എന്ന് വിളിച്ചിരുന്നു. പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തിൽ നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തിന്റെ അവസാന ഭാഗത്തും നീ പോ മോനെ വിജയൻ എന്ന വിളി അദ്ദേഹം ആവർത്തിച്ചിരുന്നു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരങ്ങൾക്കായി കേരളത്തിലെത്തിയ രേവന്ത് റെഡ്ഡി തെലങ്കാനയിൽ വന്നാൽ താങ്കൾക്ക് അവിടെനടന്ന വികസനങ്ങൾ നേരിൽക്കാണാമെന്ന് പറഞ്ഞ് പിണറായി വിജയന് വിമാന ടിക്കറ്റ് അയച്ചുതരാമെന്ന് വെല്ലുവിളി ഉയർത്തിയിരുന്നു. പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും തെലങ്കാനയിൽ കോൺഗ്രസ് നടപ്പാക്കിയെന്നായിരുന്നു യുഡിഎഫിന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ രേവന്ത് റെഡ്ഡിയുടെ അവകാശവാദം.

ഇതിന് മറുപടിയായി ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്ന് പിണറായി തിരിച്ചടിച്ചിരുന്നു. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.