ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം വാഹനത്തിൽ പാലത്തിലൂടെ യാത്ര ആരംഭിച്ചു. മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

To advertise here,

ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പാലം പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ്. ഏകദേശം 100 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ വിസ്മയത്തിന് 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.

വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെരുമ്പളം ദ്വീപിലെ 12,000-ത്തോളം വരുന്ന ജനതയ്ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗം വള്ളങ്ങളും ബോട്ടുകളുമായിരുന്നു. കാറ്റും കോളും നിറഞ്ഞ കായൽ കടന്നുള്ള യാത്ര പലപ്പോഴും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിടുമ്പോൾ രക്ഷിതാക്കൾ അനുഭവിച്ചിരുന്ന വലിയ ആശങ്കയും, അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ നേരിട്ടിരുന്ന കടുത്ത പ്രയാസങ്ങളും ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ചരിത്രമാകും.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിൽ ജി. സുധാകരൻ പങ്കെടുക്കുമോ, സി.പി.എമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ.