കോട്ടയം: ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ്. ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും ആവശ്യം. എൻ.എസ്.എസ്. ബജറ്റ് സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം.

To advertise here,

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് നടപ്പാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിയും. ഇരു സർക്കാരുകളും  മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്- സുകുമാരൻ നായർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണെന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും കൂട്ടിച്ചേർത്തു. ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് സുകുമാരൻ നലിപാട് അറിയിച്ചത്.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല.

അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനപ്പൂർവം തകർക്കുന്നു. ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണം. വോട്ടുരാഷ്ട്രീയത്തിനായിട്ടാണ്  ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത  ബദൽസംവിധാനം നടപ്പാക്കണം- സുകുമാരൻ നായർ പറഞ്ഞു.