കോഴിക്കോട്: കുറ്റ്യാടിയില്‍ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസും ബന്ധുക്കളും. കുടുംബസമേതം പുഴക്കരയില്‍ വന്നപ്പോഴാണ് അപകടമുണ്ടായതെന്നും ഇതിനിടെയാണ് റെജിന്‍ലാലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടതെന്നും പോലീസും ബന്ധുക്കളും പറഞ്ഞു. 

To advertise here,

കുറ്റ്യാടി പുഴയില്‍ ജാനകിക്കാടിന് സമീപം ചവറമൂഴിക്കടുത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലേരി സ്വദേശി റെജിന്‍ലാല്‍ മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. 

മാര്‍ച്ച് 14-നാണ് റെജിന്‍ലാലും കനികയും വിവാഹിതരായത്. കനികയുടെ വീട്ടില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. തിങ്കളാഴ്ച രാവിലെയാണ് നവദമ്പതിമാരും ബന്ധുക്കളും പുഴക്കരയിലെത്തിയത്. ഇതിനിടെ കാല്‍വഴുതി പുഴയില്‍ വീണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ റെജിന്‍ലാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കനികയെ പിന്നീട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. 

ഫോട്ടോഷൂട്ടിനിടെയാണ് നവദമ്പതിമാര്‍ ഒഴുക്കില്‍പ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ അപകടം ഫോട്ടോഷൂട്ടിനിടെയല്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.