തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. സൗഹൃദപരമായ സന്ദർശനമായിരുന്നുവെന്ന് എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. 'മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം സുകുമാരൻ നായരെ വിളിച്ചിരുന്നു. ഇവിടെവരുമ്പോൾ കാണണമെന്ന് അറിയിച്ചിരുന്നു. കോട്ടയത്ത് വന്നപ്പോൾ പെരുന്നയിൽ എത്തിയതാണ്', ഷംസുദ്ദീൻ പറഞ്ഞു.

To advertise here,

സൗഹൃദപരമായ അന്തരീക്ഷം നമ്മുടെ നാട്ടിൽ ഉണ്ടാകണമെന്നും അതിൽ തങ്ങളെല്ലാം ഒന്നിച്ചാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വരവ് സന്തോഷംപകരുന്നുവെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. മുസ്ലിം സമുദായവും അവർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. 'അങ്ങനെ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. എല്ലാ മതങ്ങളോടും ഒരേസമീപനമാണ്. കുറച്ച് കൂടുതൽ ഇഷ്ടം ഇവരോടുണ്ട് എന്നേയുള്ളൂ', ചർച്ചയ്ക്കുശേഷം സുകുമാരൻ നായർ പ്രതികരിച്ചു.