കാസര്‍കോട്: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ഭനാഭൻ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ശസ്ത്രക്രിയക്കു ശേഷം തീവ്രപരിചരണ വിഭാ​ഗത്തിൽ വിശ്രമത്തിൽ കഴിയവേ ഉണ്ടായ അണുബാധയാണ് മരണ കാരണമെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന വിവരം. 

To advertise here,

പൊട്ടിത്തെറി ഉണ്ടായ ഷെഡിന് തൊട്ടടുത്തായിരുന്നു പത്ഭനാഭൻ നിന്നിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.   കണ്ണൂർ, കാസർകോട്, മം​ഗലാപുരം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി നിലവിൽ 38- ഓളം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ചിലർക്കുകൂടി അണുബാധയുണ്ടെന്നാണ് അറിയുന്നത്. 

അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബർ 29-ന് പുലർച്ചെ 12.15-ഓടെ അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. 

ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.