തിരുവനന്തപുരം: ചരക്കുഗതാഗതത്തിനായി നിര്‍മിക്കുന്ന നാഗര്‍കോവില്‍-തിരുവനന്തപുരം മൂന്നാം റെയില്‍പ്പാതയുടെ സര്‍വേക്ക് അനുമതിയായി.

To advertise here,

71 കിലോമീറ്റര്‍ വരുന്ന പാതയുടെ സര്‍വേക്ക് ഒരു കിലോമീറ്ററിന് രണ്ടുലക്ഷംവീതം 1.42 കോടി രൂപയാണ് വകയിരുത്തിയത്. സ്വകാര്യ ഏജന്‍സിക്കാണ് സാധ്യതാപഠനത്തിനുള്ള കരാര്‍ നല്‍കുന്നത്. ഇതിനുള്ള ദര്‍ഘാസ് തുടര്‍ന്നു ക്ഷണിക്കും.

ട്രാഫിക് സര്‍വേ, യാത്രാമാര്‍ഗം, വരുമാനത്തിന്റെ നിരക്ക് എന്നിവയടക്കം പദ്ധതിയുടെ പൂര്‍ണവിവരം സര്‍വേയില്‍ ഉള്‍പ്പെടുത്തും. നിലവിലെ തിരുവനന്തപുരം സൗത്ത്, നെയ്യാറ്റിന്‍കര, കുഴിത്തുറ, ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ എന്നീ സ്റ്റേഷനുകളിലൂടെയാണ് മൂന്നാം പാതയും കടന്നുപോകുന്നത്.

പാതയുടെ നിര്‍മാണത്തിന് 567 ഹെക്ടര്‍ സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കരമന നദി, നെയ്യാര്‍, കുഴിത്തുറയാര്‍ എന്നിവയില്‍ മൂന്ന് പാലങ്ങള്‍, 16 വലിയ പാലങ്ങള്‍, 400ലേറെ ചെറിയ പാലങ്ങള്‍, 30 മേല്‍പ്പാലങ്ങള്‍, 12 അടിപ്പാതകള്‍, 40 ലെവല്‍ക്രോസുകള്‍ എന്നിവ വേണ്ടിവരുമെന്നും കണക്കാക്കുന്നു.

പാത ഇരട്ടിപ്പിക്കല്‍ അവസാനഘട്ടത്തിലേക്ക്

കന്യാകുമാരി-തിരുവനന്തപുരം റെയില്‍പ്പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലി അന്ത്യഘട്ടത്തിലേക്കു കടക്കുകയാണ്. കന്യാകുമാരിമുതല്‍ നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷന്‍വരെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ നാഗര്‍കോവില്‍-ഇരണിയല്‍ റൂട്ടിലെ ജോലികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കുഴിത്തുറയില്‍നിന്ന് പാറശ്ശാലയിലേക്കുള്ള ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് നേമംവഴി പാറശ്ശാലയിലേക്കുള്ള പാതയുടെ സ്ഥലമെടുപ്പും ചില സ്ഥലങ്ങളിലെ നിര്‍മാണവും പുരോഗമിക്കുകയാണ്.