മഹാവിയോഗത്തിന്റെ അലകളൊടുങ്ങാത്ത മനസ്സുമായി മലയാളി സഹൃദയലോകത്തിന്റെ പരിച്ഛേദം തിങ്കളാഴ്ച സായാഹ്നത്തില്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തുചേരും; മലയാളത്തിന്റെയും 'മാതൃഭൂമി'യുടെയും അഭിമാനമായ പ്രിയങ്കരനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് വാക്കുകളാല്‍, വരകളാല്‍, സംഗീതത്താല്‍ പ്രണാമമര്‍പ്പിക്കാന്‍...

To advertise here,

കോഴിക്കോട്: സ്വാതന്ത്ര്യത്തിനുവേണ്ടി പിറവിയെടുത്ത മാതൃഭൂമി, അക്ഷരവഴികളില്‍ തലമുറകളെ നയിച്ച അതിന്റെ മഹാപത്രാധിപര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കാനായി ഒരുക്കുന്ന 'രമണീയം എം.ടി. കാലം' എന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങും. ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകളുണര്‍ത്തുന്ന കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് അനുസ്മരണപരിപാടി. ജ്ഞാനപീഠജേതാവ് ദാമോദര്‍ മൗസോ അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും.

എം.ടി. എന്ന എഴുത്തുകാരനെക്കുറിച്ച് സാറാ ജോസഫും ആലങ്കോട് ലീലാകൃഷ്ണനും സംവദിക്കും. ചലച്ചിത്രകാരനായ എം.ടി.യെ സിബി മലയിലും ശ്യാമപ്രസാദും വിനീതും ലാല്‍ജോസും ഓര്‍ത്തെടുക്കും. എം.ടി. എന്ന പത്രാധിപരെക്കുറിച്ച് കെ.വി. രാമകൃഷ്ണനും കെ.സി. നാരായണനും ഡോ. കെ. ശ്രീകുമാറും സുഭാഷ് ചന്ദ്രനും സംസാരിക്കും. എം.ടി.യെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ടാകും.

ചിത്രങ്ങളിലും ഗാനങ്ങളിലും എം.ടി.

എം.ടി. സിനിമകളിലെ ഗാനങ്ങളാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പുനരാനയിക്കുന്ന 'ഗാനാഞ്ജലി'യും 16 ചിത്രകാരര്‍ തത്സമയം ഒരുക്കുന്ന 'ചിത്രാഞ്ജലി'യും പരിപാടിയുടെ ഭാഗമാണ്. എം.ടി.യുടെ കഥകളെ ആധാരമാക്കിയുള്ള സിനിമകള്‍, അദ്ദേഹം തിരക്കഥയെഴുതിയ ചിത്രങ്ങള്‍, സംവിധാനംചെയ്ത ചലച്ചിത്രങ്ങള്‍ എന്നിവയിലെ ഗാനങ്ങളാണ് അരങ്ങിലവതരിപ്പിക്കുക.

ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും ഗായകരായ കെ.കെ. നിഷാദും സിന്ധു പ്രേംകുമാറുമാണ് ഗാനാഞ്ജലിയുടെ വേദിയിലുണ്ടാവുക. മദനന്‍, പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം എന്നിവരടങ്ങുന്ന, മാതൃഭൂമിയില്‍ എം.ടി.ക്കാലത്ത് വരച്ചവരും പുറത്തുനിന്നുള്ളവരുമായ ചിത്രകലയിലെ 16 പ്രതിഭകളാണ് ചിത്രാഞ്ജലിയൊരുക്കുന്നത്.