കോഴിക്കോട്: മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാമെന്ന വ്യാജ ഫോൺ കോൾ വിഷയത്തിൽ പ്രതികരിച്ച് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ. കേരളത്തിലെ ഒരു എം.എൽ.എയോടാണ് സംസാരിക്കുന്നതെന്ന മിനിമം ബോധം തട്ടിപ്പുകാർക്ക് വേണമെന്നും എല്ലാ ആളുകളെയും പറ്റിക്കാമെന്ന് കരുതുന്നപോലെ കേരളത്തിലെ ആളുകളെ പറ്റിക്കാമെന്ന് അവർ വിചാരിക്കരുതെന്നും വിദ്യ പറഞ്ഞു.

To advertise here,

മന്ത്രിസഭാ രൂപവത്കരണം കഴിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് വന്നാണ് ഇത്തരം തട്ടിപ്പുകൾക്ക് ശ്രമിക്കുന്നതെങ്കിലും ആലോചിക്കണ്ടേ. സാധാരണക്കാരായ ഒരുപാട് ആളുകൾ ഇത്തരം തട്ടിപ്പിൽ വീണുപോവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇതൊരു വാർത്ത ആവേണ്ട കാര്യമല്ല. അന്വേഷണം കൃത്യമായി നടന്നാൽ മാത്രമേ പ്രതികളെ കണ്ടുപിടിക്കാൻ കഴിയൂവെന്നും അതിനാണ് പരാതി നൽകിയതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

ജൂലായ് ആറിനായിരുന്നു സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് ഡൽഹിയിൽനിന്ന് ഫോൺവിളി വന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബർ തട്ടിപ്പിനു ശ്രമിച്ചെന്നാണ് പരാതി.

വാട്സാപ്പ് ആപ്പ് കോൾ ആയിരുന്നു വന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്കുമാറാണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്നും പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംസാരം. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ എം.എൽ.എ. പണംതരാമെന്ന് വാഗ്ദാനംചെയ്തു. പിന്നീട്, ഫോൺനമ്പർ നൽകിയെന്നു പറഞ്ഞ എം.പി.യെ കാര്യങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എം.എൽ.എ.മാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ഇരുവരും പാർട്ടി ആസ്ഥാനവുമായും പ്രിയങ്കാ ഗാന്ധി എം.പി.യുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഓഫീസിൽനിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ 11-ന് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു. ഡൽഹിയിൽനിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്.