കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിലേറെ മാതൃഭൂമി ഹൊസ്ദുർഗ് ലേഖകനായി പ്രവർത്തിച്ച പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ (77) അന്തരിച്ചു. കാഞ്ഞങ്ങാട് മേഖലയിലും കിഴക്കൻ മലയോരത്തും മാതൃഭൂമിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ മാതൃഭൂമിയിലുടെ പുറം ലോകത്തെത്തിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിച്ച ഒട്ടനേകം റിപ്പോർട്ടുകൾ കാവുങ്കൽ മാഷിൻ്റെതാണ്.

To advertise here,

മുൻ അധ്യാപകനാണ്. ബേളൂർ ശ്രീശങ്കര എ.യു.പി. സ്‌കൂൾ, പറക്കളായി ഗവ. യു.പി സ്കൂ‌ൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഹൊസ്‌ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രൈമറി എക്സ്റ്റൻഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

കാൻഫെഡിൻ്റെ ജില്ലയിലെ മുതിർന്ന സാരഥിയാണ്. അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ, എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.എൻ. പണിക്കരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ദീർഘകാലം കാൻഫെഡിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും ഭാരവാഹിയായിരുന്നു. പറക്കളായി പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥാപകരിലൊരാളാണ്. മികച്ച പൊതുപ്രവർത്തകനെന്ന നിലയിൽ കാൻഫെഡ് അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കാവുങ്കൽ രചിച്ച റേഡിയോ നാടകങ്ങൾ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. നിരവധി അമേച്വർ നാടകങ്ങൾക്ക് ഗാനരചന നടത്തിയിട്ടുണ്ട്. സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഗോപുരം, കല്ലിന്റെ നിഴൽ, അഭയം തേടുന്നവർ, ഗ്രാമവഴിയിലെ കനലുകൾ (നോവലുകൾ), തെരഞ്ഞെടുത്ത ചെറുകഥകൾ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

പരേതരായ അയ്യങ്കാവ് കുഞ്ഞിരാമൻ മണിയാണിയുടെയും കെ. പി. നാരായണിയമ്മയുടെയും മകനാണ്.

ഭാര്യ: ഇന്ദിര. മക്കൾ: അഭിലാഷ് (മാസ്ട്രോ മെറ്റൽസ്, കാഞ്ഞങ്ങാട്), വിപിൻ കുമാർ (എൻജിനിയർ, എറണാകുളം), സബിൻരാജ് (ദുബായ്) മരുമക്കൾ: സിന്ധു (ലൈബ്രേറിയൻ, പി.എൻ.പണിക്കർ ആയുർവേദ മെഡിക്കൽ കോളേജ്, പറക്കളായി), പവിത്ര (എറണാകുളം), ജ്യോതി (ദുബായ്)

സഹോദരങ്ങൾ: കെ.പി. കൃഷ്ണൻ, കെ.പി. യശോദ, കെ.പി. ലീല, പരേതയായ കാർത്യായനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് അയ്യങ്കാവിൽ.