തൃശ്ശൂർ: പോലീസിന്റെ പരമ്പരാഗതരീതി മനസ്സിലാക്കി, ഇ-ഫയലിങ്ങിന്റെ നിയമസാധുതയിലൂടെ അഭിഭാഷക ബുദ്ധി പ്രവർത്തിച്ചപ്പോൾ കൊടുംകുറ്റവാളിക്ക് 90-ാം ദിവസം സ്വാഭാവിക ജാമ്യം. 89 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 90-ാം നാൾ സ്വാഭാവിക ജാമ്യം എന്ന നിയമം ഉപയോഗപ്പെടുത്തി പ്രതിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചത് 89 ദിവസം പിന്നിട്ട് ഏഴുമിനിറ്റ് തികഞ്ഞപ്പോൾ. 90-ാം ദിവസം പുലർച്ചെ 12.07-ന് അഭിഭാഷകർ ജാമ്യാപേക്ഷ ഇ-ഫയലായി സമർപ്പിച്ചു. രാവിലെ 11-ന് നേരിട്ടുള്ള ഫയലും. പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന് മാത്രം.

To advertise here,

തൃശ്ശൂരിലെ പഞ്ചിക്കൽ ഫ്‌ളാറ്റിലെ വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൊടകര റഷീദിനാണ് ജാമ്യം ലഭിച്ചത്. റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലാണ് ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ പ്രതി പുറത്തിറങ്ങി.

കുപ്രസിദ്ധ ഗുണ്ടയായ കോടാലി ശ്രീധരന്റെ സംഘാംഗമായിരുന്നു കൊടകര റഷീദ്. പിന്നീട് ശ്രീധരനുമായി തെറ്റി സ്വന്തം ഗുണ്ടാസംഘമുണ്ടാക്കുകയായിരുന്നു.