തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ്. ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.

To advertise here,

കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്.എം.എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്.

നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.

മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആറുപേർക്കാണ് ഞായറാഴ്ച ജീവൻ നഷ്ടപ്പെട്ടത്. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അപകടങ്ങൾ നടന്നത്. ഇടുക്കിയിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിൽ മണ്ണിടിഞ്ഞ് വീണും കോട്ടയത്ത് റോഡരികിൽ മണ്ണിടിഞ്ഞുവീണും മലപ്പുറത്ത് മലവെള്ളപ്പാച്ചിലിലുമാണ് മരണങ്ങൾ സംഭവിച്ചത്.