കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. വാർത്ത മുഴുവൻ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്നേഹത്തള്ളാ’യിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സൈബറാക്രമണം നടത്തി സിപിഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

സൈബർ ആക്രമണത്തിന് പിന്നാലെ പോകരുത്. ജാഥയുടെ പോസിറ്റീവ് ചർച്ച ചെയ്യൂ. ഞങ്ങളുടെ അടുത്ത് ഒരു കൺഫ്യൂഷനും ഉണ്ടായിട്ടില്ല. ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവർത്തകർ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോൾ വിളിക്കരുത് എന്നുപറഞ്ഞ് സ്നേഹത്തള്ള് നടത്തിയതാ. വേദിയിലുണ്ടായിരുന്ന ആരും താഴെവീണില്ല.

കുറ്റ്യാടിയിലെ സ്റ്റേജിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആളുകൾ കൂടുതൽ വന്നിരുന്നു. അത് പിന്നീടുള്ള സ്റ്റേജിൽ നിയന്ത്രിച്ചിരുന്നു. ഞങ്ങളുടേത് വലിയൊരു ജനാധിപത്യ പാർട്ടിയല്ലേ. അങ്ങനെയൊക്കെ സംഭവിക്കില്ലേ, അദ്ദേഹം ചോദിച്ചു.

യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലായിരുന്നു ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പിടിവലി ഉണ്ടായത്. ജാഥാലീഡർ വി.ഡി. സതീശനെ സംസാരിക്കാനായി അധ്യക്ഷൻ ഡി.സി.സി. സെക്രട്ടറികൂടിയായ പ്രമോദ് കക്കട്ടിൽ വിളിച്ചപ്പോഴാണ് സംഭവം.

ഈ സമയത്ത് ഷാഫിയെ കണ്ട പ്രമോദ് കക്കട്ടിൽ അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടെന്നുപറഞ്ഞ് ഷാഫി തടഞ്ഞു. ഇത് അവഗണിച്ച് പ്രമോദ് മൈക്കിനടുത്തേക്ക് നീങ്ങിയെങ്കിലും ഷാഫി സമ്മതിച്ചില്ല. വി.ഡി. സതീശന്റെ പ്രസംഗം അവസാനിച്ചശേഷം ഷാഫി സംസാരിക്കണമെന്ന് സദസ്സിൽനിന്ന് ആവശ്യമുയർന്നു.

പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേക്ക് പോകുമ്പോൾ വീണ്ടും ഷാഫി തടഞ്ഞു. ഇതോടെ വീണ്ടും പിടിവലിയായി. ഒടുവിൽ ഷാഫിയെ ക്ഷണിക്കുകയും ഷാഫി പെട്ടെന്നുതന്നെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.