കൊല്ലം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സിയാദിനെ കസ്റ്റഡിയിലെടുത്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ കുറ്റത്തിനാണ് കൊല്ലം റൂറൽ എസ്പി നടപടിയെടുത്തത്.

To advertise here,

സിയാദിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, യുവാവിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മേൽ ഉദ്യോഗസ്ഥരെ ശ്രീജിത്ത് അറിയിച്ചില്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. സി.പി.ഒ ശ്രീജിത്തിനൊപ്പം കസ്റ്റഡി സമയത്ത് ഉണ്ടായിരുന്ന എസ്.ഐ അതുലിനെതിരെയും വരും ദിവസങ്ങളിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. 

കഴിഞ്ഞ ജൂൺ 17-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പിനുള്ളിൽ വെച്ച് സിയാദിന് ക്രൂരമായ മർദനമേറ്റതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. കസ്റ്റഡിയിൽനിന്ന് വിട്ടയച്ച ശേഷം ചികിത്സയിലായിരുന്ന സിയാദ് ജൂലൈ 25-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.

അതേസമയം, സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് രോഗബാധ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് കേസിൽ നിലവിൽ അന്വേഷണം നടത്തിവരികയാണ്.