പന്തീരാങ്കാവ്(കോഴിക്കോട്): ദേശീയപാതയിൽ കൂടത്തുംപാറയിലെ ടോൾപ്ലാസയിൽ ടോൾപിരിവുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘർഷാവസ്ഥ. ജനുവരി ആദ്യം ടോൾപിരിവ് തുടങ്ങിയതിനുശേഷം പ്രശ്‌നങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന അവസ്ഥയാണ്. പലദിവസങ്ങളിലും തർക്കങ്ങൾ സംഘട്ടനത്തിൽവരെ എത്തിയിട്ടുണ്ട്. ടോൾപ്ലാസയിൽ ജീവനക്കാർ വാഹനയുടമകളോട് ഗുണ്ടാ സ്‌റ്റൈലിലാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം.

To advertise here,

ഫാസ്ടാഗ് ഇല്ലാത്ത വാഹനയുടമകളോടാണ് കൂടുതലായും വളരെ മോശമായി പെരുമാറുന്നത്. ഇതുകാരണം ഏതുസമയത്തും ടോൾപ്ലാസയിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും പരിഹാരംകാണാതെ ടോൾപിരിവ് തുടങ്ങിയതിലുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലാണ്, നിരന്തരമുണ്ടാകുന്ന പ്രശ്‌നങ്ങൾ. സർവീസ് റോഡുകൾ പലയിടത്തും പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയതുകാരണം വലിയപ്രയാസമാണ് യാത്രക്കാർ നേരിടുന്നത്.

ടോൾ ഒഴിവാക്കാൻ ദീർഘദൂരയാത്രക്കാർവരെ ഒരു പരിചയവുമില്ലാത്ത ഇടറോഡുകളിലേക്ക് കയറുന്നതുമൂലമുണ്ടാകുന്ന വാഹനക്കുരുക്കിന്റെ പിടിയിലാണ് പന്തീരാങ്കാവും കൂടത്തുംപാറയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ.

റോഡും കെട്ടിടവും താഴ്ന്നു

ടോൾപ്ലാസയുടെ ഒരുഭാഗത്ത് റോഡ് താഴ്ന്നതിനും, ടോൾപ്ലാസയുടെ കെട്ടിടങ്ങൾ ചരിഞ്ഞുള്ള ഭീഷണിക്കും ശാശ്വതപരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പന്തീരാങ്കാവ് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ടോൾപ്ലാസയിലെ ഒന്നാംട്രാക്കിലാണ് പ്രധാനമായും റോഡ് താഴ്ന്നത്. റോഡ് താഴ്ന്നതോടെ പ്ലാസാ കമാനത്തിലെ സ്റ്റീൽ ബീമുകൾ വളഞ്ഞും, നിർമാണം പൂർത്തിയായ ശൗചാലയക്കെട്ടിടവും പവർഹൗസും ചരിഞ്ഞുമാണ് നിൽക്കുന്നത്. ചുമരുകളിൽ വിള്ളലുകളുമുണ്ട്. വെയിങ് ബ്രിഡ്ജും ചരിഞ്ഞു. റോഡിന്റെ കോൺക്രീറ്റ് പ്രതലം താഴ്ന്നഭാഗങ്ങൾ ടാർചെയ്ത് മറയ്ക്കാനും കെട്ടിടങ്ങളിലെ വിള്ളൽ പുട്ടിയിട്ടടയ്ക്കാനുമുള്ള ശ്രമങ്ങളാണ് നിർമാണക്കമ്പനി നടത്തുന്നതെന്ന ആക്ഷേപമാണുയരുന്നത്. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഈ ഭാഗത്തെ കോൺക്രീറ്റ് നിർമിത പാർശ്വഭിത്തി തകർന്നുവീണിരുന്നു.