കോഴിക്കോട് : രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ എവിടെയെങ്കിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാലോ അടിയന്തരസാഹചര്യത്തില്‍ അകപ്പെട്ടാലോ പേടിക്കണ്ട. ചെറിയതകരാറുകള്‍ പരിഹരിക്കാനുള്ള എല്ലാ സംവിധാനങ്ങളും പന്തീരാങ്കാവിലെ ടോള്‍പ്‌ളാസയിലുണ്ട്. രണ്ട് പട്രാളിങ് വാഹനങ്ങളാണ് ദേശീയപാത അതോറിറ്റി ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ടിലും ടൂളുകളുണ്ടാവും ടെക്‌നീഷ്യനും. 24 മണിക്കൂറുമാണ് സേവനം. '1033' എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാല്‍ ഓടിയെത്തും. രണ്ട് ആംബുലന്‍സുകള്‍ക്കുപുറമേയാണ് ഈ സംവിധാനം. ഇതോടൊപ്പംതന്നെ ടോള്‍പ്‌ളാസയ്ക്കുസമീപം 24 മണിക്കൂറും ഡോക്ടറും നഴ്‌സിങ് ജീവനക്കാരുമുള്ള മെഡിക്കല്‍ ടീമിന്റെ സേവനവുമുണ്ടാവും. ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്ക് അടിയന്തരസാഹചര്യത്തില്‍ വിശ്രമിക്കാനുള്ള മുറികളുമുണ്ട്.

To advertise here,

16 ടോയ്‌ലറ്റുകള്‍, വെയ്ബ്രിഡ്ജ്

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 16 ശൗചാലയങ്ങളാണ് ടോള്‍പ്‌ളാസയില്‍ നിര്‍മിച്ചത്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യവുമുണ്ട്. അമിതഭാരം കയറ്റി വാഹനങ്ങള്‍ വന്നാല്‍ ടോള്‍പ്‌ളാസയിലെ വെയ്ബ്രിഡ്ജില്‍ പരിശോധിച്ചേ കടത്തിവിടുകയുള്ളൂ. കംപ്യൂട്ടറൈസ്ഡ് സംവിധാനമാണ്. അമിതഭാരമാണെന്നുറപ്പായാല്‍ പിഴയും ലഭിക്കും..

അതിവേഗം സ്‌ക്രീനില്‍ കാണിക്കും,പിഴയും കിട്ടും

ദേശീയപാതയില്‍ 80-ഉം 100-മാണ് മൂന്ന് ട്രാക്കുകളിലായി അനുവദിച്ച വേഗം. അതിനപ്പുറംപോയാല്‍ സ്‌ക്രീനില്‍ കാണിക്കും. പിഴയടയ്ക്കാനുള്ള ചലാനും മൊബൈലില്‍ എത്തും. മൊകവൂരിലാണ് സ്‌ക്രീനുള്ളത്. അതിവേഗമാണെങ്കില്‍ ചുവപ്പും അല്ലെങ്കില്‍ പച്ചയും കത്തും..

അപകടമുണ്ടായാല്‍ അലര്‍ട്ട്

രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള ഭാഗത്ത് എവിടെ വാഹനാപകടങ്ങളുണ്ടായാലും ടോള്‍പ്‌ളാസയിലെ കണ്‍േട്രാള്‍റൂമില്‍ തത്സമയം അലര്‍ട്ട് ലഭിക്കും. അപകടങ്ങള്‍ കണ്ടെത്താന്‍മാത്രമായി 500 മീറ്റര്‍ ഇടവിട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുവഴിയാണ് കണ്‍േട്രാള്‍ റൂമിലെ മൊബൈല്‍ ആപ്പില്‍ അലര്‍ട്ട് ലഭിക്കുക. അതുകൊണ്ട് തത്സമയം മെഡിക്കല്‍സംഘത്തിന്റെയും ആംബുലന്‍സിന്റെയും സേവനമുറപ്പാക്കാനാവും. ബൈപ്പാസിലെ മുഴുവന്‍ ക്യാമറകളിലെയും തത്സമയ ദൃശ്യങ്ങള്‍ ടോള്‍പ്‌ളാസയില്‍ ലഭിക്കും. പോലീസിനും വിവരങ്ങള്‍ കൈമാറുന്നതിനാല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കും. കൂടുതല്‍ നിയമലംഘനങ്ങളും അപകടങ്ങളും നടക്കാന്‍ സാധ്യതയുള്ള ദേശീയപാതയിലെ എക്‌സിറ്റ്, എന്‍ട്രി പോയിന്റുകളിലാണ് പ്രധാനമായും ഇത്തരം ക്യാമറകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.