തൃശ്ശൂർ: എട്ടുപേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ ചർച്ചയായി പ്രശസ്ത മിമിക്രി താരം കൊല്ലം സുധിയുടെ അപകട മരണം. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്.

To advertise here,

2023 ജൂൺ അഞ്ചിനാണ് സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.

മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.