കയ്പമംഗലം : കയ്പമംഗലത്ത് അപകടത്തില്‍പ്പെട്ട കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ നല്‍കാനായില്ല. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

To advertise here,

സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസ് പറഞ്ഞു.

കണ്‍മുന്നില്‍ അപകടമരണങ്ങള്‍, താങ്ങാനാകാതെ സുനില്‍

കയ്പമംഗലം: കണ്‍മുന്നില്‍ രണ്ട് അപകടങ്ങള്‍, നോക്കിനില്‍ക്കെ പരിക്കേറ്റവര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. അപകടരംഗങ്ങള്‍ വിവരിക്കാനാകുന്നില്ല സുനിലിന്. ദേശീയപാതയില്‍ കയ്പമംഗലത്ത് ഈയിടെയുണ്ടായ രണ്ട് അപകടങ്ങള്‍ക്കും ദൃക്സാക്ഷിയാണ് പനമ്പിക്കുന്നില്‍ ചായക്കട നടത്തുന്ന സുനില്‍. ദിവസവും പുലര്‍ച്ചെ നാലിന് കട തുറക്കും.

തിങ്കളാഴ്ച കട തുറന്ന ഉടനെയാണ് കലാകാരന്മാരുടെ വാഹനം സുനിലിന്റെ പീടികയ്ക്കു മുന്നില്‍ അപകടത്തില്‍പ്പെട്ടത്. പാല്‍ കൊണ്ടുവന്നയാളില്‍നിന്ന് പാല്‍പ്പാത്രം വാങ്ങാനിറങ്ങിയപ്പോള്‍ വന്‍ ശബ്ദത്തോടെ കാറും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നെന്ന് സുനില്‍ പറയുന്നു.

ഓടിയെത്തിയ ഇദ്ദേഹം ആദ്യം ആംബുലന്‍സുകാരെ വിളിച്ചുവരുത്തി. കടയില്‍നിന്ന് കത്തിയെടുത്ത് കടയിലുണ്ടായിരുന്നവരുമായി ചേര്‍ന്ന് കാറിനുള്ളിലെ എയര്‍ബാഗ് കീറിമുറിച്ച് ഡ്രൈവറെ പുറത്തെടുത്തു. എതിര്‍സീറ്റില്‍ ഒരാള്‍ ചോരയൊലിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടായിരുന്നു. ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൊല്ലം സുധിയായിരുന്നു അതെന്ന് പിന്നീടാണ് അറിയുന്നത്.

രണ്ടാഴ്ചമുമ്പ് സുനില്‍ കട തുറക്കാനെത്തിയപ്പോഴായിരുന്നു നിര്‍ത്തിയിട്ട ചരക്കുലോറിക്കു പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ച അപകടമുണ്ടായത്. ചരക്കുലോറിയുടെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി രണ്ട് ലോറികള്‍ക്കുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ രംഗം ഓര്‍ക്കുമ്പോള്‍ സുനില്‍ വിതുമ്പി. വിഷമം താങ്ങാനാകാതെ സുനിലിന് അന്ന് കട തുറക്കാനായിരുന്നില്ല.