തിരുവനന്തപുരം: അധ്യാപകർ തിരഞ്ഞെടുപ്പു കമ്മിഷന്റെ എസ്‌ഐആർ പ്രവർത്തനങ്ങളുടെ തിരക്കിലായതോടെ, പഠനം മുടങ്ങാതിരിക്കാൻ സ്കൂളുകളിൽ പതിനായിരത്തിലേറെ താത്‌കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനം. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷൻ ബിഎൽഒ(ബൂത്ത് ലെവൽ ഓഫീസർ)മാരായി നിയമിച്ച സാഹചര്യത്തിലാണിത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിറക്കി.
സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബിഎൽഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു കാണിച്ച് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി മന്ത്രി വി. ശിവൻകുട്ടിക്കു നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎൽഒമാരായി നിയോഗിക്കപ്പെട്ടവർക്കുപകരമായി താത്‌കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു.
സംസ്ഥാനത്തെ എസ്‌ഐആർ പ്രവർത്തനങ്ങൾക്കായി സർക്കാർ സർവീസിലുള്ള 30,000 പേരെയാണ് ബിഎൽഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാലുമുതൽ ഡിസംബർ നാലുവരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
ബിഎൽഒമാരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്. എൽപിമുതൽ ഹൈസ്കൂൾവരെയുള്ളവരും ഹയർ സെക്കൻഡറിയിൽ ഗസറ്റഡ് അല്ലാത്ത അധ്യാപകരും ബിഎൽഒമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ബിഎൽഒമാർ രാത്രിയും വീടുകളിലെത്തും
തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) വോട്ടർമാരെക്കാണാൻ ബിഎൽഒമാർ വൈകുന്നേരങ്ങളിലും രാത്രിയിലും വീടുകളിലെത്തിത്തുടങ്ങി. നടപടികൾ വേഗത്തിലാക്കാനാണിത്. രാഷ്ട്രീയപ്പാർട്ടികൾ എതിർപ്പുയർത്തിയ തിനാൽ സഹായംതേടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡോ. രത്തൻ യു. കേൽക്കർ ശനിയാഴ്ച വീണ്ടും പാർട്ടി പ്രതി നിധികളുടെ യോഗം വിളിച്ചു. രാവിലെ 11-ന് ഹോട്ടൽ താജ് വിവാന്തയിലാണ് യോഗം.
ഓൺലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കുമെന്ന് സിഇഒ അറിയിച്ചിരുന്നെങ്കിലും ഓൺലൈൻ സംവിധാനം വ്യാഴാഴ്ച വൈകിയും നിലവിൽവന്നില്ല. സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സം. എന്യൂമറേഷൻ ഫോറം വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Published: 07 Nov 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented