കൊച്ചി: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എന്‍.ആനന്ദകുമാറിന് നേരേയും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്ന മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ആനന്ദകുമാറിലേക്ക് വ്യാപിപ്പിച്ചത്. 

To advertise here,

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം അനന്തുകൃഷ്ണനാണെന്ന് നേരത്തെ ആനന്ദകുമാര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതാണെന്നും പിന്നീട് സംഭവിച്ച കാര്യങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി കോണ്‍ഫെഡറേഷന് മുന്നില്‍ അവതരിപ്പിച്ചത് അനന്തുകൃഷ്ണനാണ്. പണം മുഴുവന്‍ വാങ്ങിയതും അനന്തുവിന്റെ അക്കൗണ്ടിലേക്കാണെന്നും ആനന്ദകുമാര്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാതെ വന്നതോടെയാണ് ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതെന്നും ആനന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാ മാസവും നിശ്ചിത തുക ആനന്ദകുമാറിന് നല്‍കിയിരുന്നുവെന്നാണ് അനന്തുകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും സ്‌കൂട്ടര്‍ വിതരണവുമായി ബന്ധപ്പെട്ടാണ് തെറ്റിയതെന്നും അനന്തു പോലീസിനോട് പറഞ്ഞു. 

ആദ്യ ഘട്ടത്തില്‍ കേന്ദ്രപദ്ധതികളാണ് അനന്തുലക്ഷ്യമിട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. തുടര്‍ന്നാണ് സിഎസ്ആര്‍ ഫണ്ടിലേക്ക് പോയത്. എന്നാല്‍ സിഎസ്ആര്‍ ഫണ്ടായി ഒരു രൂപ പോലും അനന്തുവിന് ലഭിച്ചിട്ടില്ല. 

കേസില്‍ ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. പറവൂരില്‍ വന്ന കേസില്‍ ജനസേവ ട്രസ്റ്റിന്റെ ഭാരവാഹികളായ ഡോ. മധു, മേരി എന്നിവരും അനന്തുകൃഷ്ണനൊപ്പം പ്രതികളാണ്.