തിരുവനന്തപുരം: കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലന്‍സ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു. 

To advertise here,

2020ല്‍ കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ ബിപിസിഎലിന്റെ സിഎസ്ആര്‍ ഫണ്ട് നാലരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുകയുപയോഗിച്ച് അരി വാങ്ങിയതില്‍ അന്ന് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രന്‍ ക്രമക്കേട് കാട്ടിയെന്നാണ് വിജിലന്‍സ് കോടതിയ്ക്ക് പരാതി ലഭിച്ചത്. നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍നിന്ന് കിലോയ്ക്ക് പതിനഞ്ച് രൂപ വിലവരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. പതിന്നാലായിരം കിലോ അരിയാണ് വാങ്ങിയത്.

അഴിമതി നടന്നുവെന്ന പരാതിയെ തുടര്‍ന്ന് വി.പി. സജീന്ദ്രനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനായി നേരത്തേതന്നെ വിജിലന്‍സ് സ്പീക്കറുടെ അനുമതി നേടിയിട്ടുണ്ട്. നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് മാനേജര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.