കൊച്ചി: എം.ഡി.എം.എ. കേസിൽ ഓൺലൈനിൽ കുറ്റപത്രം ഫയൽ ചെയ്യാൻ പോലീസ് ഒരു മണിക്കൂർ വൈകിയത് കണക്കിലെടുത്ത് ഹൈക്കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. കേസിൽ പ്രതികൾ പിടിയിലായതിന്റെ 60-ാം ദിവസം വൈകീട്ട് ആറുമണിക്കാണ് പോലീസ് കുറ്റപത്രം ഓൺലൈനിൽ ഫയൽചെയ്തത്.

To advertise here,

ഓൺലൈനിൽ കുറ്റപത്രം ഫയൽ ചെയ്യുന്നത് വൈകീട്ട് അഞ്ചു കഴിഞ്ഞാണെങ്കിൽ പിറ്റേദിവസം ഫയൽ ചെയ്തതായിട്ടേ കണക്കാക്കാനാകൂ എന്നാണ് ക്രിമിനൽ നടപടിക്രമത്തിലടക്കം പറയുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അബ്ദുൾ റൗഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്. കാസർകോട് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതിരേ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരമാവധി ശിക്ഷ 10 വർഷത്തിൽ താഴെയാണെങ്കിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണു നിയമമെന്ന് കോടതി വ്യക്തമാക്കി. ഡിസംബർ 30-നാണ് പ്രതികൾ 4.22 ഗ്രാം എം.ഡി.എം.എ.യുമായി കാസർകോട് ആദൂർ പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 28-ന് വൈകീട്ട് 6.02-നാണ് കുറ്റപത്രം ഓൺലൈനിൽ ഫയൽചെയ്തത്. മാർച്ച് രണ്ടിനാണ് ഇതിന്റെ പകർപ്പ് വിചാരണക്കോടതിയിൽ എത്തിയത്.

നിശ്ചിത സമയപരിധി കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു വാദം. 10 വർഷം തടവായതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നതടക്കമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ കുറഞ്ഞ ശിക്ഷ 10 വർഷം തടവുള്ള കേസിലാണ് കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസംവരെ സമയം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.