തിരുവനന്തപുരം: നിക്ഷേപത്തിന് സർക്കാർ ഗാരന്റിയുള്ള സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും പട്ടിക പൊതുജനങ്ങൾക്ക് കാണാനാകുന്നവിധം പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഗാരന്റി ഫണ്ട് ബോർഡിന്റെ വെബ് സൈറ്റിലാണ് പ്രസിദ്ധീകരിക്കുക. നിക്ഷേപം സ്വീകരിക്കുകയും ബോർഡിൽ രജിസ്റ്റർചെയ്യാതിരിക്കുകയുംചെയ്ത സഹകരണസ്ഥാപനങ്ങൾക്ക് ജൂൺ 15 വരെ സമയം നൽകിയിട്ടുണ്ട്. ഇതിനകം ഓഡിറ്റ് രേഖകളും ഗാരന്റി വിഹിതവും നൽകി രജിസ്ട്രേഷൻ എടുത്തില്ലെങ്കിൽ അവർ സുരക്ഷിതനിക്ഷേപസംഘങ്ങളുടെ പട്ടികയിലുണ്ടാവില്ല.

To advertise here,

വടകരയിൽ നിക്ഷേപം തിരിച്ചുകിട്ടാത്തതിനാൽ ഒരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, നിക്ഷേപം സ്വീകരിച്ച ലേബർ സഹകരണസംഘത്തിന് ഗാരന്റി ബോർഡിൽ അംഗത്വമുണ്ടായിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് സഹകരണവകുപ്പിന്റെ പുതിയ തീരുമാനം.

വാണിജ്യബാങ്കുകളിലേതിന് സമാനമായി സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് സർക്കാർ സുരക്ഷയുണ്ട്. എന്നാൽ, ഇതിനുവേണ്ടിയുണ്ടാക്കിയ ബോർഡിൽ നല്ലൊരുഭാഗം സംഘങ്ങൾ രജിസ്റ്റർചെയ്തിട്ടില്ല.